കെ.ടി.ജലീൽ മാധ്യമങ്ങളോട് സംസാരിക്കുന്നു |Screengrab:mathrubhumi news
കൊച്ചി: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിന് വേണ്ടി ഇ.ഡി.നോട്ടീസയച്ച് വിളിപ്പിക്കുകയായിരുന്നുവെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. ഇതിനകം കൊടുത്തുകഴിഞ്ഞ രേഖകള്‍ക്ക് പുറമെ കുറച്ച് രേഖകള്‍ കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. കുഞ്ഞാലിക്കുട്ടിയെ നാളെയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകന് ആഷിഖിനേയും ഇ.ഡി.വിളിപ്പിച്ചിട്ടുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി. ഇന്ന് രാവിലെ 10.45 ഓടെയാണ് ജലീല്‍ ഇ.ഡി.ഓഫീസിലെത്തിയത്. വൈകീട്ട് നാല് മണിയോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.
'എ.ആര്.നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ വന്നിട്ടില്ല. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് ഇ.ഡി.വിളിപ്പിക്കുകയായിരുന്നു. എ.ആര്.നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട കാര്യം വരുന്നതേ ഉള്ളൂ. അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടേ ഉള്ളൂ. അതിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം എടുക്കേണ്ടതുണ്ട്. അതിന് ശേഷം ഞാന്‍ മാധ്യമങ്ങളെ കാണും' ജലീല്‍ പറഞ്ഞു.
മറ്റുപലരുടേയും സാമ്പത്തിക ഉറവിടം സംബന്ധിച്ച് വിവരങ്ങള്‍ ഇ.ഡി .ചോദിച്ചു. അതുകൊടുത്തിട്ടുണ്ടെന്നും ജലീല്‍ വ്യക്തമാക്കി. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട ആളുകളുടെ വിവരമാണോ ചോദിച്ചതെന്ന് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍. അല്ലാതെ മറ്റാരുടേതും ചോദിക്കില്ലല്ലോ എന്ന് ജലീല്‍ മറുപടി നല്കി.
ചന്ദ്രിക പത്രത്തേയും മുസ്ലിംലീഗ് സംഘടനയേയും സ്ഥാപനങ്ങളേയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹത ധനസമ്പാദനം നടത്തുക എന്നത് കുറച്ചുകാലമായി നടന്നുവരുന്നുണ്ട്. ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നലേക്കര്‍ സ്ഥലം വാങ്ങി. മുസ്ലിംലീഗ് ഓഫീസ് നിര്‍മിക്കാനാണ് വാങ്ങിയത്.
രണ്ടേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിയത് ഹൈദരലി തങ്ങളുടെ പേരിലാണ്. നിര്‍മാണത്തിന് അനുയോജ്യമായ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത് ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിലാണ്. ഇത്തവണ അധികാരത്തിലെത്തിയാല്‍ വെള്ളക്കെട്ടുള്ള സ്ഥലം നികത്താമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും ജലീല്‍ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..