കെ.എസ്.ആർ.ടി.സി
തിരുവനന്തപും: അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെ.എസ്.ആർ.ടി.സി. മദ്യപിച്ച് സർവീസ് നടത്തിയ രണ്ട് ഡ്രൈവർമാർ, അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രെെവർ, ടിക്കറ്റിൽ തിരിമറി നടത്തുകയും അപകീർത്തികരമായ പ്രചാരണം നടത്തുകയും ചെയ്ത കണ്ടക്ടർമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഡ്രെെവർമാരായ എ.ആർ. ജയരാജൻ, അജി ഉണ്ണികൃഷ്ണൻ എന്നിവരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് സസ്പെൻഷനിലായ ഡ്രെെവർമാർ. മാർച്ച് 20-ന് കോയമ്പത്തൂർ മാനന്തവാടി സർവീസിനിടെ ഗാന്ധിപുരത്തുവെച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് കോർപ്പറേഷൻ ബസിൽ ഇയാൾ ഓടിച്ച ബസ് പിന്നോട്ട് പോയി ഇടിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ മദ്യപിച്ചതായി യാത്രക്കാർ പറഞ്ഞപ്പോൾ ജയരാജൻ ബസിൽ നിന്നും ഇറങ്ങി ഓടി.
മാർച്ച് 19-ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവീസിനിടെ കുറ്റിപ്പുറത്തിന് സമീപം അപകടമുണ്ടാക്കിയതിനാണ് അജി ഉണ്ണികൃഷ്ണനെതിരായ നടപടി. മാർച്ച് ഒന്നിന് അമിത വേഗതയിൽ ബസ്സോടിച്ച് രണ്ട് കാറുകളിൽ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയാക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ എസ്. മാരിയപ്പനേയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ടിക്കറ്റ് നൽകുകയും ബാക്കി തുക നൽകുന്നതിൽ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തിലാണ് തൃശ്ശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ കുഞ്ഞിമുഹമ്മദിനെതിരെ നടപടി. ഇയാൾക്കെതിരെ മേലുദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ നിന്ന് കൂടുതൽ തുക ഈടാക്കുന്നതായും പണം ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതെ യാത്രചെയ്യാൻ അനുവദിച്ചതായും കണ്ടെത്തിയിരുന്നു. ഇയാളുടെ ബാഗിൽ നിന്ന് കണക്കിൽപ്പെടാത്ത 1342 രൂപയും കണ്ടെത്തിയിരുന്നു.
സി.എം.ഡിയ്ക്കെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം ഉന്നയിക്കുകയും അത് വാട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു. കെ നായരെ സസ്പെൻഡ് ചെയ്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
Content Highlights: KSRTC suspends five employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..