-
സീതത്തോട്: നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് നിറയെ തീർഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് വനത്തിനുള്ളിൽവെച്ച് കത്തിനശിച്ചു. ബസിൽനിന്നിറങ്ങി രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ ഇടപെട്ട് വേഗത്തിൽ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് പൂർണമായി കത്തിയമർന്നു.
പരിക്കേറ്റ കീർത്തൻ, ചേരൻ എന്നിവരെ പമ്പ ഗവ. ആശുപത്രിയിലും പ്രമോദ് എന്നയാളെ പത്തനംതിട്ട ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.50-ഓടെ ചാലക്കയത്തിന് സമീപം ഒറ്റക്കല്ല് ഭാഗത്താണ് ലോഫ്ളോർ ബസ് കത്തിയത്. ബസിന്റെ ടയർ കത്തിയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പമ്പ പോലീസ് പറഞ്ഞു. പുക കണ്ടപ്പോൾ ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പരിശോധിക്കുമ്പോഴേക്കും ടയറിൽനിന്ന് ഡീസൽടാങ്കിലേക്ക് തീപടർന്നു. ഈ സമയം പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്ക് പോയ പോലീസ് ജീപ്പ് നിർത്തി വേഗം പുറത്തിറങ്ങാൻ തീർഥാടകരോട് നിർദേശിച്ചു. രണ്ടുവാതിലുകളിലൂടെയും വശങ്ങളിലൂടെയും ഇവർ രക്ഷപ്പെടുകയായിരുന്നു. പലരുടെയും ഇരുമുടിക്കെട്ടും തോൾസഞ്ചികളും നഷ്ടപ്പെട്ടു.
മൊബൈൽ റെയ്‌ഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ അപകടവിവരം പുറത്ത് അറിയിക്കാൻ കഴിഞ്ഞില്ല. വയർലെസ് സന്ദേശവും നൽകാൻ കഴിയാതെവന്നതോടെ പോലീസ് ജീപ്പ് പമ്പയിലേക്ക് പോയി അഗ്നിരക്ഷാസേനയെ സംഭവസ്ഥലത്ത് എത്തിച്ചു. തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സേനയുടെ വാഹനത്തിലെ വെള്ളം തീർന്നു. ഇതിനിടെ പോലീസ് അറിയിച്ചതനുസരിച്ച് നിലയ്ക്കലിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും അതിനുമുമ്പ് ബസ് പൂർണമായും കത്തിയമർന്നു.
ഏറെ പഴക്കമുള്ള ബസ് തകരാറിലിരുന്നതാണെന്ന് പറയുന്നു. 65 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നിലയ്ക്കലിൽനിന്ന് ബസ് വിട്ടപ്പോൾതന്നെ ടയർ കരിയുന്നതിന്റെ ഗന്ധമുണ്ടായിരുന്നതായി ഇവർ പറഞ്ഞു. വനത്തിലേക്കും തീ പടർന്നെങ്കിലും അണച്ചു. ഒരു മണിക്കൂറോളം പമ്പ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
Content Highlights: 3 suffer burns after bus catches fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..