തൊട്ടിൽപ്പാലം-കോഴിക്കോട് ബോണ്ട് സർവീസ്
കോഴിക്കോട്: പാട്ടുപാടി, സുഖ - ദുഃഖങ്ങള്‍ പങ്കുവെച്ച് ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിനെ കുടുംബാംഗത്തെ പോലെ കൂടെ കൂട്ടുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കുട്ടം യാത്രക്കാര്‍. യാത്രകള്‍ക്കപ്പുറം വരുമാനത്തിനപ്പുറം സൗഹൃദക്കൂട്ടായ്മയും സന്നദ്ധ സേവനവുമെല്ലാം ഒരു ബസ്സിനെ കേന്ദ്രീകരിച്ചുണ്ടാവുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയെ കുറിച്ചുള്ള മുന്‍ധാരണയെ മാറ്റിമറിക്കുന്നു തൊട്ടില്‍പ്പാലം - കോഴിക്കോട് ബോണ്ട് 2 സര്‍വീസ്.
സ്ഥിരം യാത്രക്കാര്‍, സ്ഥിരം മുഖങ്ങള്‍; ഓരോ യാത്രക്കാരന്റേയും ആഘോഷങ്ങളും സുഖവും ദുഃഖവുമെല്ലാം അവര്‍ എല്ലാവരുടേതമായി. അവരുടെ ആഘോഷങ്ങള്‍ പലതും ബസ്സിനുള്ളിലേക്ക് മാറിയിട്ടും ഒരു വര്‍ഷത്തോളമായി. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് രാവിലെ 7.50 ന് പുറപ്പെട്ട് പത്ത് മണിക്ക് മുന്നെ യാത്രക്കാരെ കോഴിക്കോട് എത്തിക്കുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 5 മണിക്ക് കോഴിക്കോട് നിന്ന് തിരിച്ചും സര്‍വീസ് നടത്തും.
കോഴിക്കോട്ടെ വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ കോവിഡ് കാലത്ത് കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് തുടങ്ങിയതെങ്കിലും യാത്രക്കാരുടെ വലിയ കൊഴിഞ്ഞുപോക്കില്ലാതെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തോളം സര്‍വീസിനെ നിലനിര്‍ത്തികൊണ്ടുപോവാനും ബന്ധപ്പെട്ടവര്‍ക്കായി. ഓഫീസുകള്‍ക്കുള്ളിലെ സമ്മര്‍ദ്ദങ്ങളും മാനസിക പിരിമുറക്കവുമെല്ലാം മാറാനുള്ള വഴിയായും ഈ ബസ് യാത്രയെ കാണുന്നു ഓരോരുത്തരും.
കോവിഡ് കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഓഫീസിന് മുന്നില്‍ എത്തിക്കുക എന്നതായിരുന്നു ബോണ്ട് സര്‍വീസ് കൊണ്ട് കോര്‍പ്പറേഷന്‍ ലക്ഷ്യമിയാട്ടിരുന്നത്. രാവിലെയും വൈകീട്ടമായി രണ്ട് സര്‍വീസുകള്‍. മുന്‍കൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റെടുക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോട് കൂടി പല സര്‍വീസുകളും കോര്‍പ്പറേഷന്‍ നിര്‍ത്തിയെങ്കിലും തൊട്ടില്‍പ്പാലത്തെ സര്‍വീസിനെ യാത്രക്കാര്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.
ആദ്യം ഒരു സര്‍വീസിന് തുടക്കമിട്ട് യാത്രക്കാര്‍ ഏറിയതോടെ മറ്റൊരു സര്‍വീസ് കൂടി ആരംഭിക്കുകയായിരുന്നു. രണ്ട് വണ്ടികളും ഇന്നും നിറഞ്ഞ യാത്രക്കാരെ കൊണ്ട് സര്‍വീസ് തുടരുകയും ചെയ്യുന്നു. യാത്രക്കാരുടെ പരസ്പര സഹകരണവും സഹായവും സര്‍വീസിനെ ജനകീയമാക്കുകയും ചെയ്തു. ഇതിലെ സ്ഥിരം ഡ്രൈവര്‍ക്ക് കോവിഡ് വന്ന് ഗുരുതരാവസ്ഥയിലായപ്പോഴും 50000 രൂപയോളം യാത്രക്കാര്‍ പിരിച്ചെടുത്ത് സഹായിച്ചത് യാത്രക്കാരുടെ മനുഷ്യ സ്‌നേഹത്തിന്റെ മാതൃകയാവുകയും ചെയ്തു. വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ഉല്ലാസ സര്‍വീസുകള്‍ക്ക് ഇപ്പോള്‍ കോര്‍പ്പറേഷന്‍ തുടക്കമിടുമ്പോള്‍ ഉല്ലാസ യാത്രകളും ആഘോഷങ്ങളുമായി മുന്‍പേ നടന്ന് മാതൃകയാവുകയും ചെയ്തു ഈ ബോണ്ട് സര്‍വീസുകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..