പ്രതീകാത്മക ചിത്രം | Photo: Mathrubhumi
കൊല്ലം: കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതിവിവേചനത്തിൽ പരാതിയുമായി സി.പി.എം. വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതിയും (പി.കെ.എസ്.) രംഗത്ത്. വിദ്യാർഥിപ്രവേശനത്തിലെ സംവരണ അട്ടിമറിയെക്കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിഷൻ മുമ്പാകെ പി.കെ.എസ്. സംസ്ഥാന കമ്മിറ്റി പരാതി നൽകി. പ്രത്യക്ഷസമരമടക്കം സജീവമാക്കിനിർത്താനാണ് സംഘടനയുടെ തീരുമാനം.
ഇതേ വിഷയത്തിൽ നേരത്തേ ഡി.വൈ.എഫ്.ഐ. സമരം പ്രഖ്യാപിച്ചെങ്കിലും പിന്മാറുകയായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വത്തിന്റെയും സി.പി.എം. നേതൃത്വത്തിന്റെയും ഇടപെടലിനെ തുടർന്നാണ് സമരം മാറ്റിയതെന്ന് ആരോപണമുയരുകയും ചെയ്തു. പിന്നീടാണ് പി.കെ.എസ്. സമരവുമായി രംഗത്തു വന്നത്. മറ്റ് ദളിത് സംഘടനകൾ സമരം ചെയ്യുന്ന സമയത്ത് പിന്നോട്ടു നിന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സി.പി.എം. പോഷകസംഘടന പ്രത്യക്ഷസമരത്തിലേക്ക് വരുന്നത്. സി.പി.എം. നേതൃത്വത്തിൽനിന്ന് അനുമതി വാങ്ങിയശേഷമാണിതെന്നാണ് വിവരം.
വിദ്യാർഥിപ്രവേശനത്തിലെ സംവരണ അട്ടിമറിയെക്കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിഷനിലെ അംഗങ്ങളായ കെ. ജയകുമാർ, ഡോ. എൻ.കെ. ജയകുമാർ എന്നിവരെ കണ്ട് പി.കെ.എസ്. സംസ്ഥാന നേതാക്കൾ കഴിഞ്ഞദിവസമാണ് പരാതി നൽകിയത്.
പ്രവേശനപ്പരീക്ഷാ നടത്തിപ്പിലും അഭിമുഖത്തിലും സുതാര്യത പുലർത്തണമെന്നും കരാർ-താത്കാലിക നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചു. പി.കെ.എസ്. സംസ്ഥാന സെക്രട്ടറിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.സോമപ്രസാദ്, പ്രസിഡന്റ് വണ്ടിത്തടം മധു, സംസ്ഥാന ജോയന്റ് സെക്രട്ടറി എം.പി. റസ്സൽ, കോട്ടയം ജില്ലാ പ്രസിഡന്റ് ഡോ. കെ.എം. ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം ബാബു കെ. പന്മന എന്നിവർ പങ്കെടുത്തു.
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് 15 വരെ അടച്ചിടാൻ ഉത്തരവ്
കോട്ടയം: കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് തിങ്കളാഴ്ച മുതൽ 15 വരെ അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി.
മുൻനിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
Content Highlights: kr narayanan film institute pks comes with complaint against director shankar mohan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..