Photo: ANI
തിരുവന്തപുരം: സെക്രട്ടേറിയറ്റ് വളയൽ പ്രതിഷേധം ആളിക്കത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. എല്ലാ നികുതികളുടെയും അവശ്യസേവനങ്ങളുടെയും നിരക്കു കുത്തനേ കൂട്ടിയ പിണറായി സർക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമായിരിക്കും സെക്രട്ടേറിയറ്റ് വളയലിലെന്നും പത്തുവർഷം മുമ്പ് വ്യാജ ആരോപണത്തിന്റെ പേരിൽ ജനങ്ങളെ മുൾമുനയിൽ നിർത്തി സി.പി.എം. നടത്തിയ പോലുള്ള സെക്രട്ടേറിയറ്റ് വളയൽ ആയിരിക്കില്ല യു.ഡി.എഫ്. ഇത്തവണ നടത്തുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
'നൂറുകോടി മുടക്കി സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ, അതിനുംമേലേ ജനവികാരം ഇളകിമറിയും. പത്തുവർഷംമുമ്പ് ഒരു വ്യാജാരോപണത്തിന്റെ പേരിൽ ജനങ്ങളെ മുൻമുനയിൽ നിർത്തി സി.പി.എം. നടത്തിയപോലുള്ള സെക്രട്ടേറിയറ്റ് വളയലല്ല യു.ഡി.എഫ്. നടത്തുന്നത്. അവർ അന്ന് തിരുവനന്തപുരം നഗരം മുഴുവൻ രാപകൽ സ്തംഭിപ്പിക്കുക മാത്രമല്ല, നഗരത്തെ മനുഷ്യമാലിന്യത്തിൽ മുക്കി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചിട്ടാണ് മടങ്ങിയത്. ഇത്രയും പ്രാകൃതമായ ഒരു സമരം കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. സമരം ഒത്തുതീർപ്പാക്കാൻ യു.ഡി.എഫ്. സർക്കാർ നടത്തിയ ജുഡീഷ്യൽ അന്വേഷണത്തെപോലും സി.പി.എം. സ്വാധീനിച്ചെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ ആരോപണങ്ങളെയും കശക്കിയെറിഞ്ഞു'- സുധാകരൻ പറഞ്ഞു.
'പിണറായി സർക്കാർ നടത്തുന്ന കൊള്ളയിൽ സഹികെട്ടാണ് ഇത്തരമൊരു സമരത്തിലേക്ക് യു.ഡി.എഫിന് ഇറങ്ങേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങൾ കടന്നുപോകുമ്പോഴാണ് പിണറായി സർക്കാർ കഠാര കുത്തിയിറക്കുന്നതുപോലെ വെള്ളക്കരം, വീട്ടുകരം, ഭൂനികുതി, കെട്ടിടനികുതി തുടങ്ങിയവ പതിന്മടങ്ങായി വർധിപ്പിച്ചത്. വെള്ളം, വൈദ്യുതി, പെട്രോൾ/ഡീസൽ തുടങ്ങിയ എല്ലാ അവശ്യസർവീസുകളുടെയും അവശ്യസാധനങ്ങളുടെയും വില കുത്തനേ കൂട്ടുകയും ചെയ്തു. എഐ ക്യാമറ പദ്ധതി ജനത്തെ പച്ചയ്ക്ക് ചൂഷണം ചെയ്ത് സർക്കാരിന്റെയും കാരണഭൂതന്റെയും കീശ നിറയ്ക്കാൻ നടപ്പാക്കിയ ഗൂഢപദ്ധതിയാണ്. ഇത്രയെല്ലാം ആരോപണം ഉയർന്നിട്ടും വാ തുറക്കാൻപോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ദിവസവും സന്ധ്യയ്ക്ക് പത്രസമ്മേളനം നടത്തി തള്ളിമറിക്കുന്ന മുഖ്യമന്ത്രി ഇപ്പോൾ അതുപോലും ഒഴിവാക്കി ജനങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്' - സുധാകരൻ കൂട്ടിച്ചേർത്തു.
'പിണറായി സർക്കാർ രണ്ടു വർഷംകൊണ്ട് നടത്തിയ തീവെട്ടിക്കൊള്ളയുടെയും ജനവിരുദ്ധ നടപടികളുടെയും സമ്പൂർണ ചിത്രം ശനിയാഴ്ച യു.ഡി.എഫ്. അവതരിപ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കുന്ന തീവ്രമായ വേദനകളും യാതനകളും ഇതിൽനിന്ന് വായിച്ചെടുക്കാം. പിണറായി സർക്കാരിനെതിരേ നടത്തുന്ന ഒരു ജീവന്മരണ പോരാട്ടമായാണ് സെക്രട്ടേറിയറ്റ് വളയലിനെ കോൺഗ്രസ് കാണുന്നത്' - സുധാകരൻ പറഞ്ഞു.
Content Highlights: kpcc president k sudhakaran about congress secretariat protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..