Photo: Mathrubhumi
കോട്ടയം: നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്. ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്. സാനുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചിരുന്നു.
ഭക്ഷ്യവിഷബാധപരിശോധനകളും തുടർനടപടികളുമില്ല
പി.കെ. ജയചന്ദ്രൻ
കോട്ടയം: ഭക്ഷ്യവിഷബാധകൊണ്ട് ആളുകൾ മരിക്കുന്നത് വേണ്ടത്ര പരിശോധന നടത്താത്തതിനാൽ. ഇത് പറയുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടവർ തന്നെയാണ്. നേരത്തേ ഇടക്കിടെ ഹോട്ടലുകളിൽ പരിശോധന കർശനമായിരുന്നു. കോവിഡ്കാലം കഴിഞ്ഞപ്പോൾ അത് നിന്നു. പുതിയ പേരുകളിൽ മാംസാഹാരങ്ങൾ ധാരാളമായി ഹോട്ടലുകളിൽ വിളമ്പാൻ തുടങ്ങിയെങ്കിലും സുരക്ഷാ പരിശോധനകൾ തീരെയില്ലാതായി. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായി നടപടികൾ ചുരുങ്ങുകയും ചെയ്തു.
അൽഫാം പോലുള്ള ആഹാരങ്ങളിൽ ചിക്കനാണ് പ്രധാന ഘടകം. ഹോട്ടലുകാർ മാംസം വാങ്ങി ഉപയോഗിക്കുന്ന കാര്യത്തിൽ നേരത്തേ നിയമം പാലിക്കാറുണ്ടായിരുന്നു. കടക്കാർ എവിടെനിന്ന് മാംസം വാങ്ങുന്നു എന്നത് പ്രധാനമാണ്. വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടോ, വൃത്തിയുള്ളിടത്തുനിന്നാണോ വാങ്ങുന്നത്. വാങ്ങിയതിന്റെയും മറ്റും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ എന്ന കാര്യങ്ങൾ കർശനമായി പരിശോധിച്ചിരുന്നു. ഇപ്പോൾ അത്തരം പിശോധന നടക്കുന്നില്ല. മാംസം വാങ്ങിയിട്ട് ഉടൻതന്നെ ഫ്രിഡ്ജിൽ വച്ചില്ലെങ്കിൽ അതിൽ ബാക്ടീരിയ പ്രവർത്തിക്കാൻ തുടങ്ങും. മാംസം നന്നായി വേവിച്ചിട്ടല്ലേ കഴിക്കുന്നതെന്നാകും സാധാരണക്കാരുടെ ചിന്ത. ബാക്ടീരിയ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷാംശം എത്ര ചൂടാക്കിയാലും മാറില്ല. ഹോട്ടലിൽ ജനറേറ്റർ ഉണ്ടാകണമെന്നില്ല. ഉണ്ടെങ്കിൽത്തന്നെ ഓട്ടോമാറ്റിക് ആയിരിക്കില്ല. വൈദ്യുതി മുടങ്ങിയാലുടൻ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കണം. എന്നാലേ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ള മാംസം സുരക്ഷിതമായിരിക്കൂ. ഹോട്ടലുകളിൽ ജനറേറ്റർ ഇല്ലെന്ന കാര്യം നേരത്തേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തയച്ചു. അത് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ വന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല.
ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് റിപ്പോർട്ടുനൽകി
കോട്ടയം: സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് റിപ്പോർട്ടുനൽകി. കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിക്കടയിൽനിന്നുള്ള ഭക്ഷ്യ സാംപിൾ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു. കടയിൽനിന്ന് ഭക്ഷണം കഴിച്ച 26 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽനിന്ന് മൊഴി രേഖപ്പെടുത്തിയതായി ജില്ലാ അസി. ഭക്ഷ്യസുരക്ഷ കമ്മിഷണർ ടി.ആർ. രൺദീപ് പറഞ്ഞു.
30-ന് വൈകീട്ടാണ് ഭക്ഷണം മോശമാണെന്ന് പരാതി ലഭിച്ചത്. അന്നുതന്നെ പരിശോധന നടത്തി കട പൂട്ടാൻ ഉത്തരവിട്ടതായി അധികൃതർ പറഞ്ഞു. 31-ന് ലൈസൻസും സസ്പെൻഡ് ചെയ്തു. ശരിയായി വേവിക്കാത്തതോ പഴകിയ ചിക്കനോ, മയോണൈസോ ആകാം ദുരന്തത്തിനു കാരണമെന്ന് അധികൃതർ പറഞ്ഞു.
നവംബറിൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായപ്പോൾ കട പൂട്ടാൻ കോട്ടയം മുനിസിപ്പാലിറ്റി ഉത്തരവിട്ടിരുന്നു. പിന്നീട് 20,000 രൂപ പിഴയടച്ചശേഷം തുറക്കുകയായിരുന്നു. ഹോട്ടലിലേക്കുള്ള കുഴിമന്തി തയ്യാറാക്കിയിരുന്ന അടുക്കള മെഡിക്കൽകോളേജിനുസമീപം ഗാന്ധിനഗറിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിന് ലൈസൻസ് ഇല്ല.
Content Highlights: kottayam sankranthi the palace hotel malappuram kuzhimanthi health inspector susupended
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..