വിസ്മയ, വിവാഹ സമ്മാനമായി നൽകി കാർ
കൊല്ലം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ശിക്ഷാവിധിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വൈകാരിക രംഗങ്ങള്‍ക്കാണ് കൊല്ല നിലമേലുള്ള വിസ്മയയുടെ വീടും ബന്ധുക്കളും അയല്‍ക്കാരും സാക്ഷ്യം വഹിച്ചത്. ശിക്ഷവിധിക്കുന്നത് കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ കോടതിയിലേക്ക് പുറപ്പെട്ടത് മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കിയ ടൊയോട്ട യാരിസ് കാറിലാണ്. മകള്‍ തനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് പറഞ്ഞ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ടിരുന്നു.
"മകളുടെ മരണത്തിന് ശേഷം താന്‍ ആദ്യമായിട്ടാണ് ഈ കാര്‍ ഓടിക്കുന്നത്. ഇന്ന് വിധി കേള്‍ക്കാന്‍ കൂടെ മകളുടെ ആത്മാവുമുണ്ട്. അവള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള വണ്ടി കൂടിയാണ് ഇത്. ഞാനും മകളും മകനും കൂടി പോയിട്ടാണ് ഈ വണ്ടി വാങ്ങിയത്."- വിസ്മയയുടെ പിതാവ് പറഞ്ഞു.
വിസ്മയയുടെ ദുരൂഹമരണത്തിലേക്ക് നയിച്ച കലഹത്തിനു കാരണമായത് വിവാഹസമ്മാനമായി ലഭിച്ച കാറാണെന്ന് കേസിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. വിവാഹത്തിനുമുന്‍പുതന്നെ തനിക്കിഷ്ടപ്പെട്ട രണ്ടുകാറുകളുടെ പേര് കിരണ്‍ വിസ്മയയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. കോവിഡ് അടച്ചിടല്‍ കാലമായതിനാല്‍ ആ കാറുകള്‍ കിട്ടിയില്ല
കല്യാണത്തലേന്ന് വിസ്മയയുടെ വീട്ടിലെത്തിയ കിരണ്‍, കാര്‍ കണ്ട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നത്രേ. വിവാഹശേഷവും ഇടയ്ക്കിടെ കാറിനെച്ചൊല്ലി കലഹമുണ്ടായിട്ടുണ്ടെന്ന് കിരണിന്റെ അച്ഛനമ്മമാരും പറഞ്ഞിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടായിരുന്നത്. വിസ്മയയുടെ അച്ഛനോടും സഹോദരനോടും കിരണിന് വലിയ ദേഷ്യമായിരുന്നു. മദ്യപിച്ചെത്തി അച്ഛനെയും സഹോദരനെയും അസഭ്യം പറയുന്നതിനെച്ചൊല്ലിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..