കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്.
പ്രതിഷേധിക്കാനായി മൂന്നുപേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോടിയേരിയുടെ ഈ പ്രസ്താവനയാണ് അദ്ദേഹം ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. സംഭവത്തില്‍ സി.പി.എം സമരം ശക്തമാക്കുന്നതിനിടെ കോടിയേരിയുടെ നേരത്തെ വന്ന പ്രസ്താവനയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതുവരെ പ്രധാനമന്ത്രിക്കെതിരെയോ രാഷ്ട്രപതിക്കെതിരേയോ മുഖ്യമന്ത്രമാര്‍ക്കെതിരേ ഇങ്ങനെയൊരു അക്രമപരിപാടി നടന്നിട്ടില്ല. എന്നിട്ടും ഇതിനെ അപലപിക്കുന്നതിന് പകരം കോണ്‍ഗ്രസ് ന്യായീകരിക്കുകയാണെന്ന് കോടിയേരി ലേഖനത്തില്‍ വിമര്‍ശിച്ചു. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയവര്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെല്‍റ്റ് ഊരാന്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെല്‍റ്റഴിച്ച് നിരവധി വരികള്‍ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു.
Also Read
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാറും പി.എ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തൊടാന്‍ കഴിയാതെ വന്നത്. 'ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല 'എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രികര്‍ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തുവെന്ന് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ടെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു. വിമാനറാഞ്ചികളുടെ ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തുകയാണ്. ഇതാണോ അംഗീകൃത ജനാധിപത്യ സമരമാര്‍ഗമെന്നും കോടിയേരി ചോദിച്ചു.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ രണ്ട് രാഷ്ട്രീയമുന്നണി ആവശ്യമില്ല. എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ സയാമീസ് ഇരട്ടകളെപ്പോലെ പ്രവര്‍ത്തിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെയും സോണിയക്ക് നോട്ടീസ് നല്‍കിയതിന്റെയും പശ്ചാത്തലത്തില്‍ ദേശവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ ഇഡി വിരുദ്ധസമരം കേരളത്തില്‍ നാമമാത്രമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ഇഡിയെ വിളിച്ചുവരുത്താന്‍ ബി.ജെ.പിയുമായി കുറുക്കുവഴിയിലൂടെ ബാന്ധവം കൂടിയിരിക്കുന്ന ഇവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഡി വിരുദ്ധസമരം അരോചകമാകുക സ്വാഭാവികമാണെന്നും കോടിയേരി പറഞ്ഞു.
Content Highlights: Kodiyeri Balakrishnan feature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..