തിരുവനന്തപുരം: ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയമാണോ അതോ വലതുപക്ഷത്തിന്റെ കൂടെ നിന്ന് വിലപേശലാണോ കേരള കോണ്‍ഗ്രസ്സ് ലക്ഷ്യവെക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അവര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലേ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവൂ. തീരുമാനം അതിനു ശേഷം മാത്രമെന്നും കോടിയേരി വ്യക്തമാക്കി.
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ട ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പാര്‍ട്ടികള്‍ ഇടതുപക്ഷത്തേക്ക് വരുന്നുണ്ടോ എന്ന ചോദ്യത്തിന് മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ ആരെങ്കിലും വരുമോ എന്നും അത് തടയാന്‍ മറ്റുള്ളവര്‍ നോക്കില്ലേ എന്നും കോടിയേരി ചോദിച്ചു.
"അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ മുന്‍കൂട്ടി പറയുന്നത് നയതന്ത്രം അല്ല. കേരള രാഷ്ട്രീയത്തില്‍ മാറ്റം വരും. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമായ മാറ്റം ജനങ്ങളില്‍ സംഭവിച്ചു കഴിഞ്ഞു. മറ്റ് രീതിയിലും നിലപാടുകളില്‍ അത് പ്രതിഫലിക്കും എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഒന്നും പറയാനാവില്ല."
കേരള കോൺഗ്രസ്സിലെ തർക്കങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കേരള കോണ്‍ഗ്രസ്സിന്റെ യോജിപ്പ് ഏച്ചു കൂട്ടിവെച്ച സംവിധാനമാണ്. അവരുടെ രാഷ്ട്രീയം എന്താണെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്നും അവര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലേ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവൂ എന്നും കോടിയേരി പറഞ്ഞു.
"യുഡിഎഫ് തന്നെ തര്ക്കമുന്നണിയാണ്. എങ്ങനെ അവര്‍ പ്രവര്‍ത്തിച്ചാലും തര്‍ക്കങ്ങള്‍ മൂര്‍ച്ചിക്കും. കേരള കോണ്‍ഗ്രസ്സിന്റെ യോജിപ്പ് ഏച്ചു കൂട്ടിവെച്ച സംവിധാനമാണ്. അന്നവര്‍ യോജിച്ച സാഹചര്യമല്ല ഇന്നുള്ളത്. അതിന്റേതായ പൊട്ടിത്തെറിയാണ് ഇന്ന് കേരള കോണ്‍ഗ്രസ്സിലുള്ളത്.
പക്ഷെ അവർ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം. അവര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചാലേ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവൂ. അങ്ങനെ ഒരു നിലപാട് അവര്‍ രണ്ടു കൂട്ടരും സ്വീകരിച്ചിട്ടില്ല. എന്താണവരുടെ രാഷ്ട്രീയം . ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയമാണോ. അതോ വലതുപക്ഷത്തിന്റെ കൂടെ നിന്ന വിലപേശലാണോ ലക്ഷ്യവെക്കുന്നത്. എന്താണെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. അതിന് ശേഷം മാത്രമേ ഇടതുപക്ഷം നിലപാടെടുക്കൂ" എന്നും കോടിയേരി പറഞ്ഞു.
content highlights: Kodiyeri balakrishnan answers Question on Kerala Congress' entry into left
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..