കൊച്ചി സെന്റ്മേരീസ് ബസലിക്കയ്ക്ക് മുന്നിൽ ഞായറാഴ്ച നടന്ന പ്രതിഷേധം | Photo: PTI
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെയ്ന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കാൻ നടത്തിയ ചർച്ച ഫലം കണ്ടില്ല. കളക്ടറുടെ നിർദേശപ്രകാരം ഞായറാഴ്ച ഇരുവിഭാഗവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചർച്ച നടത്തിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു.
ജനുവരിയിലെ സിനഡിൽ തീരുമാനമാകുംവരെ പള്ളി തുറന്നു നൽകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ സിനഡ് അംഗീകരിച്ച കുർബാന തന്നെ ആസ്ഥാന ദേവാലയത്തിൽ അർപ്പിക്കുമെന്ന് ഉറപ്പു ലഭിക്കണമെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞ നടപടി തെറ്റാണെന്നും അവർ വാദിച്ചു.
പള്ളി തുറന്നാൽ ക്രിസ്മസിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഇവർ ഉന്നയിച്ചു. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ചർച്ച വഴിമുട്ടി. കുർബാന തർക്കത്തിൽ സമവായമുണ്ടാകുംവരെ ബസിലിക്ക പൂട്ടിയിടേണ്ടിവന്നേക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയാലേ പള്ളി തുറന്നുകൊടുക്കാനാവൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും പോലീസും. ഞായറാഴ്ച പള്ളിയിൽ പതിവുപോലെ കുർബാനയർപ്പണം നടന്നു. വിശ്വാസികൾ പൂട്ടിക്കിടക്കുന്ന ഗേറ്റിന് പുറത്തു നിന്നാണ് കുർബാനയിൽ പങ്കുകൊണ്ടത്.
ക്രിസ്മസിന് കർദിനാൾ ആസ്ഥാന ദേവാലയത്തിലാണ് പതിവായി കുർബാനയർപ്പിക്കുന്നത്. ഇക്കുറി ഇത് മുടങ്ങുമെന്നും ആശങ്കയുണ്ട്. കേരള കത്തോലിക്ക മെത്രാൻ സമിതി സമ്മേളനം തിങ്കളാഴ്ച പാലാരിവട്ടത്ത് തുടങ്ങും. യോഗത്തിൽ പള്ളിപൂട്ടിയ വിഷയവും ചർച്ചയാകും.
അതിനിടെ ഏകീകൃത കുർബാന അതിരൂപതയിൽ ഉടൻ നടപ്പാക്കണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമരത്തിനിറങ്ങുന്ന വൈദികരെ കാനോനിക നിയമമനുസരിച്ച് പുറത്താക്കാൻ സഭാ നേതൃത്വം തയ്യാറാകണമെന്നും സഭയുടെ നിയമങ്ങൾ അനുസരിക്കാത്ത ബസിലിക്ക റെക്ടറെ സസ്പെൻഡ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. കളമശ്ശേരിയിൽ ചേർന്ന സംയുക്ത സഭാ സംരക്ഷണസമിതി അതിരൂപതാ നേതൃയോഗത്തിൽ രക്ഷാധികാരി ഫാ. തരിയൻ ഞാളിയത്ത് അധ്യക്ഷത വഹിച്ചു.
ആർച്ച് ബിഷപ്പ് ഹൗസിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് മാർ താഴത്ത്
എറണാകുളം-അങ്കമാലി ആർച്ച് ബിഷപ്പ് ഹൗസ് പ്രതിഷേധങ്ങൾക്ക് വേദിയാക്കാൻ അനുവദിക്കില്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്ത്. സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയർപ്പണം നടപ്പാക്കുക എന്നത് ഫ്രാൻസിസ് പാപ്പയുടെ നിർദേശമാണെന്നും ഇതിൽ ആർക്കും ഇളവു നൽകാൻ തനിക്കാവില്ലെന്നും അദ്ദേഹം വൈദികർക്കയച്ച കത്തിൽ വ്യക്തമാക്കി.
പ്രക്ഷോഭങ്ങളുടെ വേദിയായി ആർച്ച് ബിഷപ്പ് ഹൗസിനെ മാറ്റരുത്. അവിടെ സമരങ്ങളും പ്രാർത്ഥനായജ്ഞങ്ങളും നടത്താൻ ആർക്കും അനുമതിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ വൈദികരുടെയും അൽമായ സംഘടനകളുടെയും നേതൃത്വത്തിൽ പ്രാർത്ഥനായജ്ഞങ്ങൾ നടന്നുവരുകയാണ്. വരുംദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരുന്നു.
Content Highlights: kochi st marys basilica syro malabar church christmas holy mass in ambiguity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..