കൊച്ചിയിലെ മഴ ദൃശ്യങ്ങൾ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ, സിദ്ദിക്കുൽ അക്ബർ
കൊച്ചി: ലഘു മേഘ വിസ്ഫോടനമാണ് കൊച്ചിയെ വെള്ളത്തിലാക്കിയതെന്ന് വിലയിരുത്തല്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രത്യേക ചുറ്റളവില്‍ ശക്തമായ ആഘാതമേല്‍പ്പിക്കുന്ന മഴയെ കേരളം കരുതിയിരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഏതാനും മണിക്കൂര്‍ മാത്രമാണ് കൊച്ചിയില്‍ മഴ കനത്തു പെയ്തത്. ഇതിനകം നഗരത്തിന്റെ പല ഭാഗങ്ങളും വലിയ വെള്ളക്കെട്ടിലായി. ലഘു മേഘ വിസ്ഫോടനമാണ് ഇതിനു കാരണമായത്. ഇവ അടുത്ത രണ്ടു-മൂന്ന് ദിവസങ്ങള്‍ കൂടി ആവര്‍ത്തിച്ചേക്കാനാണ് സാധ്യതയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.
മേഘ വിസ്ഫോടനങ്ങള്‍ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജും പറഞ്ഞു. എവിടെ വേണമെങ്കിലും ഇവയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലാണ് മുന്‍പിത് കൂടുതലായി അനുഭവപ്പെട്ടിരുന്നത്. ഇതില്‍ മാറ്റം വന്നുകഴിഞ്ഞു. രണ്ടു മണിക്കൂറിനുള്ളില്‍ അഞ്ചു സെന്റിമീറ്ററോ അതില്‍ക്കൂടുതലോ മഴ ലഭിക്കുന്നതാണ് ലഘു മേഘ വിസ്ഫോടനമായി വിലയിരുത്തുന്നത്. ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്ററോ അതില്‍ക്കൂടുതലോ ആണെങ്കിലത് മേഘ വിസ്ഫോടനമാകും - അദ്ദേഹം പറഞ്ഞു.
കാരണം
കടലിലെയും കരയിലെയും ചൂട് കൂടുന്നതടക്കമുള്ളവ മേഘ വിസ്ഫോടനങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെന്ന് മനോജ് വ്യക്ത മാക്കുന്നു. ഇന്ന് അനുഭവപ്പെട്ട ലഘു മേഘ വിസ്ഫോടനം ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണുണ്ടായത്. എന്നാല്‍ ചക്രവാതച്ചുഴിയുടെ സ്വാധീനമില്ലെങ്കിലും മേഘ വിസ്ഫോടനമുണ്ടാകാം. ന്യൂനമര്‍ദം, ചുഴലിക്കാറ്റ്, ഏതെങ്കിലും ഒരു ഭാഗത്ത് പെട്ടെന്ന് അതിശക്തമായി ചൂടു കൂടുന്നത്, മഴക്കാറ്റ് ശക്തിപ്പെടുന്നത് തുടങ്ങിയവയെല്ലാം മേഘ വിസ്ഫോടനങ്ങള്‍ക്ക് കാരണമാകാറുണ്ട്.
പ്രവചനം ശ്രമകരം
മേഘ വിസ്ഫോടനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നത് പലപ്പോഴും സാധ്യമാകാറില്ല. പരമാവധി രണ്ട്-മൂന്ന് മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഇവയുടെ പ്രവചനം സാധ്യമാകുന്നത്.
പ്രളയം, ഉരുള്‍പൊട്ടല്‍
മേഘ വിസ്ഫോടനം മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും വെള്ളക്കെട്ടിനുമെല്ലാം കാരണമാകും. മേഘ വിസ്ഫോടനമുണ്ടാകുമ്പോള്‍ ചില സ്ഥലങ്ങളില്‍ അത് പ്രളയത്തിന് സാധ്യതയുണ്ടാക്കാം. ചിലയിടങ്ങളില്‍ വെള്ളക്കെട്ട് മാത്രമാകാം.
പണ്ടും ഉണ്ടാകാം
മേഘ വിസ്ഫോടനത്തെ സമീപകാല പ്രതിഭാസമെന്ന് പറയാനാകില്ല. വട്ടം ചുറ്റിയ പോലെ ആകാശത്തുനിന്ന് താഴേക്കുവന്ന് പെയ്യുന്നുവെന്നെല്ലാം പണ്ടുകാലത്തുള്ളവര്‍ മഴയെക്കുറിച്ച് പറഞ്ഞിരുന്നു. പകല്‍ സമയത്ത് പെട്ടെന്ന് രാത്രി പോലെ ഇരുട്ടായി. മേഘങ്ങള്‍ കൂമ്പാരം കൂട്ടി താഴേക്ക് വരുന്നു എന്നെല്ലാം ഇടുക്കിയിലും മറ്റുമുള്ള പ്രായമായവര്‍ മഴയെക്കുറിച്ച് വിവരിക്കാറുണ്ട്. ശാസ്ത്രീയ സ്ഥിരീകരണമില്ലെങ്കിലും ഇതെല്ലാം ചിലപ്പോള്‍ മേഘ വിസ്ഫോടനം കാരണമായിരിക്കാം.
ജാഗ്രത വേണം
മഴക്കാലത്ത് മേഘ വിസ്ഫോടനം കൂടുതലുണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍. എന്നാല്‍ ഏതു സമയത്തും ഇവയുണ്ടാകാമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. മാര്‍ച്ച് മുതല്‍ നവംബര്‍ അവസാനം വരെയോ അല്ലെങ്കില്‍ ഡിസംബറിന്റെ പകുതി വരെയോ ഇവയുണ്ടാകാം.
കൊച്ചി: തോരാമഴയിൽ കൊച്ചി നഗരവും പരിസര പ്രദേശങ്ങളും മുങ്ങി. ചൊവ്വാഴ്ച രാവിലെ മുതൽ പെയ്ത മഴയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കെട്ടിയതിനെ തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായി. തുടർന്ന് തീവണ്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്തു.

മഹാപ്രളയത്തിൽ വെള്ളം കയറാത്ത ഇടങ്ങളും മുങ്ങി
കൊച്ചി നഗരത്തിൽ എം.ജി. റോഡ്, പനമ്പിള്ളി നഗർ, കലൂർ, കതൃക്കടവ്, തമ്മനം ഭാഗങ്ങളിലെ പ്രധാന റോഡുകളും ഇട റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. കിലോമീറ്ററുകളോളം നീണ്ട വാഹനക്കുരുക്കാണ് വൈറ്റിലയിലും പാലാരിവട്ടത്തും അനുഭവപ്പെട്ടത്. ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും മറ്റും എത്താൻ കഴിയാതെ നൂറു കണക്കിനാളുകളാണ് മണിക്കൂറുകളോളം പെരുമഴയിൽ കുടുങ്ങിയത്. ഇടറോഡുകളും പൂർണമായും മുങ്ങി.
തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാരെ സഹായിക്കാൻ കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. എന്നാൽ, ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കൂടുതലായി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി. ബസുകളും അതിൽ കുടുങ്ങി. വ്യാപാര സ്ഥാപനങ്ങൾ പലതും വെള്ളത്തിൽ മുങ്ങി.
കനാലുകളിലെ തടസ്സങ്ങൾ ഉടൻ നീക്കും-കൊച്ചി കോർപ്പറേഷൻ
കൊച്ചി: മഴക്കാലത്തിനു മുമ്പ് കനാലുകളിൽ വാർഷിക ശുചീകരണ ജോലികൾ പൂർത്തീകരിച്ചിട്ടും വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ പേരണ്ടൂർ കനാൽ ഉൾപ്പെടെയുളള കനാലുകളിലെ തടസ്സങ്ങൾ ഉടൻ മാറ്റുമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ.
വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷനിൽ എൻജിനീയറിങ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം മേയർ വിളിച്ചു ചേർത്തിരുന്നു. ഇൗ യോഗത്തിലാണ് തടസ്സങ്ങൾ നീക്കാൻ തീരുമാനിച്ചത്.
Content Highlights: Kochi-flood


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..