എം.എച്ച്.എം.അഷ്റഫ്, മേയർ എം.അനിൽകുമാർ
കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നാടകീയ നീക്കം. നഗരാസൂത്രണ സമിതി അധ്യക്ഷനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്‍സിലര്‍ എം.എച്ച്.എം അഷ്റഫ്. അതേസമയം, അഷ്റഫ് ഇപ്പോഴും എല്‍.ഡി.എഫിന്റെ ഭാഗമെന്ന് മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു.
കൊച്ചി കോര്പ്പറേഷന് ആറാം ഡിവിഷനായ കൊച്ചങ്ങാടിയില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ച എം.എച്ച്.എം അഷ്റഫ് പാര്‍ട്ടിയില്‍ നിന്നും നേരത്തെ രാജിവച്ചിരുന്നെങ്കിലും ഇടതിനൊപ്പം തുടരുകയായിരുന്നു. നഗരാസൂത്രണ സമിതി ചെയര്മാന് തിരഞ്ഞെടുപ്പിലെ അതൃപ്തിയെ തുടര്‍ന്നാണ് അന്ന് പാര്‍ട്ടി വിട്ടത്.
ഇതിന് പിന്നാലെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, ജിയോ കേബിള്‍ വിഷയങ്ങളില്‍ ടൗണ്പ്ളാനിങ്ങ് കമ്മിറ്റിക്കും മേയര്‍ക്കുമെതിരെ അഴിമതി ആരോപണമടക്കമുന്നയിച്ച് അഷ്റഫ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. നഗരാസൂത്രണ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് സനല്‍മോനെതിരെ യു.ഡി.എഫ് നല്കിയ അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നതായി അഷ്റഫ് വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം എത്തിയാണ് അഷ്റഫ് മാധ്യമങ്ങളെ കണ്ടത്.
അഷ്റഫിന്റെ ചുവടുമാറ്റം മൂലം കൊച്ചി കോര്‍പറേഷനില്‍ ഭരണമാറ്റം സാധ്യമാവില്ല. 74ല്‍ 36 അംഗങ്ങള്‍ ഇപ്പോഴും ഇടതിനൊപ്പമുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ ഭരണം കയ്യാളുന്ന എല്‍.ഡി.എഫിന് അഷ്റഫിന്റെ മാറ്റം തിരിച്ചടിയാണ്. ടൗണ്‍ പ്ളാനിങ്ങ് കമ്മിറ്റിയില്‍ യു.ഡി.എഫിനാണ് മേല്‍ക്കൈ. അതിനിടെ, അഷ്റഫ് ഇപ്പോഴും ഇടതിന്റെ ഭാഗമാണെന്നും തനിക്കെതിരെ അഴിമതി ആരോപണമൊന്നും വന്നിട്ടില്ലെന്നും മേയര്‍ എം. അനില്‍ കുമാര്‍ പ്രതികരിച്ചു.
അതിനിടെ, പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച കൗണ്‍സിലര്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്താല്‍ അയോഗ്യനാകും. ഈ സാഹചര്യം കൂടി മനസിലാക്കിയാണ് അഷ്റഫിന്റെ നീക്കമെന്നാണ് അറിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..