ബ്രഹ്‌മപുരം പ്ലാന്റിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: വി.കെ. അജി/ മാതൃഭൂമി
കൊച്ചി: ഹരിത ട്രിബ്യൂണലിന്റെ നൂറുകോടി പിഴ കൊച്ചി കോര്‍പ്പറേഷന് കനത്ത പ്രഹരമായി. ബ്രഹ്‌മപുരത്ത് മാലിന്യം കത്തി ജനങ്ങള്‍ ദുരിതത്തിലായതിന് വലിയ വിലയാണ് കോര്‍പ്പറേഷന്‍ നല്‍കേണ്ടി വന്നത്. അതീവ ദയനീയ സാമ്പത്തികാവസ്ഥയിലുള്ള കോര്‍പ്പറേഷന് പിഴയടയ്ക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല. അതിനും സര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്.
ഇതിനു മുന്‍പും കൊച്ചി കോര്‍പ്പറേഷനെതിരേ ഹരിത ട്രിബ്യൂണലിന്റെ ശക്തമായ വിധികള്‍ ഉണ്ടായിട്ടുണ്ട്. ബ്രഹ്‌മപുരം സംബന്ധിച്ച ഹര്‍ജികളുടെ പശ്ചാത്തലത്തില്‍ 2019-ലാണ് ഹരിത ട്രിബ്യൂണല്‍ സംഘം പ്ലാന്റും പരിസരവും പരിശോധിക്കുന്നത്. മാലിന്യത്തില്‍നിന്ന് മലിനജലം കടമ്പ്രയാറിലേക്ക് ഒഴുകാതിരിക്കാന്‍ ലീച്ചെറ്റ് പ്ലാന്റ് നിര്‍മിക്കണമെന്നും ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നും വിന്‍ട്രോ കമ്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ അന്വേഷണ സംഘം കോര്‍പ്പറേഷന് നല്‍കിയിരുന്നു. എന്നാല്‍, ഇവ പാലിക്കാത്തതിനെത്തുടര്‍ന്ന് ഹരിത ട്രിബ്യൂണല്‍ രണ്ടുകോടി രൂപ പിഴ ചുമത്തി. അതില്‍ ഒരു കോടി രൂപ കോര്‍പ്പറേഷന്‍ കെട്ടിവെച്ച ശേഷം അപ്പീല്‍ പോയി സ്റ്റേ നേടി.
ബ്രഹ്‌മപുരം പ്ലാന്റിലെയും പരിസരത്തെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകാത്തതിനാല്‍ 2021 ജനുവരി 13-ന് 14.92 കോടി രൂപ വീണ്ടും പിഴ ചുമത്തി. മാര്‍ച്ച് ഒന്‍പതിന് കൊച്ചി കോര്‍പ്പറേഷന്‍ ട്രിബ്യൂണല്‍ ഇടക്കാലവിധിക്ക് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ നേടുക ബുദ്ധിമുട്ടാകും. ഹൈക്കോടതി കോര്‍പ്പറേഷന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ അപ്പീലിനായി സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും. അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ അന്‍പതുശതമാനം കെട്ടിവെക്കേണ്ടി വരും. അതുതന്നെ 50 കോടി വരും. സാമ്പത്തിക പരാധീനതകളില്‍ നട്ടംതിരിയുന്ന കൊച്ചി കോര്‍പ്പറേഷനെ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും.
Content Highlights: kochi corporation-brahmapuram-crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..