കെ.എം.ഷാജി (ഫയൽ) |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: ചില പാര്‍ട്ടി നേതാക്കള്‍ക്ക് പിണറായി വിജയനെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവില്‍ സ്തുതി പാടാന്‍ പോകുന്ന ഇക്കൂട്ടര്‍ മുനാഫിഖിന്റെ (ഒറ്റുകാരന്‍) പണിയാണ് എടുക്കുന്നതെന്നും ഷാജി പറഞ്ഞു. ബഹ്‌റൈനില്‍ കെഎംഎസിസി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ മുട്ടുവിറക്കുന്നത്. എന്തിനാണ് ഓരോരുത്തരെ കാണുമ്പോള്‍ കളം മാറുന്നത്. ഒരു കാര്യം ഞാനടക്കമുള്ള നേതാക്കന്‍ മനസ്സിലാക്കണം. നമ്മുടെയൊക്കെ വാക്കും കേട്ടാണ് അണികള്‍ തെരുവിലിറങ്ങുന്നതും യുദ്ധം ചെയ്യുന്നതും. അവരുടെ വാപ്പ പറഞ്ഞിട്ടില്ല തെരുവിലിറങ്ങുന്നത്, ആ അണികളേയും തെരുവിലിട്ടിട്ട് ഇരുട്ടിന്റെ മറവില്‍ മറ്റുള്ളവര്‍ക്ക് സ്തുതി പാടുന്നുണ്ടെങ്കില്‍ അതിനേക്കാല്‍ വലിയ മുനാഫിഖത്തരം ഇല്ലായെന്ന് നിങ്ങള്‍ മനസ്സിലാക്കിക്കോ' ഷാജി പറഞ്ഞു.
അണികളുടെ കൂടെ നില്‍ക്കണം. അവരുടെ പ്രശ്‌നങ്ങളിലിടപെടണം. അണികളെ തീപാറിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്ന പണിയല്ല നേതാക്കളുടേത്. അവന്റെ കൂടെയുണ്ടാകണമെന്നും ഷാജി വ്യക്തമാക്കി.
സത്യസന്ധമായി പ്രവര്‍ത്തിക്കണം. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയില്‍ നിന്ന് വളര്‍ത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അവരുടെ അന്തസ്സ് കൊണ്ട് ജീവിക്കുന്ന പ്രസ്ഥാനമാണ്, അവരുടെ മനോബലം കൊണ്ട് ജീവിക്കുന്ന പ്രസ്ഥാനമാണ്. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങള്‍ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക കേരള സഭയ്‌ക്കെതിരെയും ഷാജി രൂക്ഷ വിമര്‍ശനം നടത്തി. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലേക്ക് വരുന്നതിന് തടസ്സം നിന്ന ഇന്ത്യയിലെ ഏക സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും ഷാജി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പോലും അനുമതി നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മുന്നില്‍ വാതിലടച്ചും. അതൊന്നും പ്രവാസികള്‍ മറക്കില്ലെന്നും ഷാജി വ്യക്തമാക്കി.
യോഗിയെയും മോദിയെയും പിണറായിയെയും തൃപ്തിപ്പെടുത്തേണ്ടിവരും ചിലര്‍ക്ക്. തന്റെ ബിസിനസ് നടത്താന്‍ അതൊക്കെ ആയിക്കോയെന്നും എന്നാല്‍ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരം അറിയുമെന്നും ഷാജി. ലോക കേരള സഭയില്‍ എംഎ യൂസഫലി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി ഷാജി പറഞ്ഞു.
ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നുവെങ്കിലും പ്രവാസി സംഘടനകള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിലക്കിയിരുന്നില്ല.
Content Highlights: km shaji against muslim league kmcmm leader-loka kerala sabha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..