ചെയറിൽ കെ.കെ. രമ | Photo: Facebook/KKRema
തിരുവനന്തപുരം: സ്പീക്കര്‍ പാനലില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ച് വടകര എം.എല്‍.എ. കെ.കെ. രമ. ബില്ലുകളിന്മേലുള്ള ചര്‍ച്ചയിലാണ് കെ.കെ. രമ സഭ നിയന്ത്രിച്ചത്. ഈ അഭിമാനനിമിഷം ടി.പിക്ക് സമര്‍പ്പിക്കുന്നതായി അവര്‍ ഫേയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയേയാണ് കാണിക്കുന്നതെന്നും അവര്‍ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.
'ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമര്‍ശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദര്‍ഭം', അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകര്‍ന്ന ഒരു ദിനമാണ് കടന്നുപോയത്. നല്ല നിലയില്‍ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും സ്നേഹമറിയിക്കുന്നുവെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭയെ നിയന്ത്രിക്കേണ്ടവരുടെ പാനല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിര്‍ദ്ദേശപ്രകാരം പാനലില്‍ മുഴുവന്‍ വനിതകളെയായിരുന്നു ഇത്തവണ ഉള്‍പ്പെടുത്തിയത്. രമയ്ക്ക് പുറമേ സി.കെ. ആശ, യു. പ്രതിഭ എന്നിവരും പാനലില്‍ ഉള്‍പ്പെട്ടിരുന്നു.
Content Highlights: kk rema responce on assigned in duty of chair in kerala legislative assembly
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..