ആലപ്പുഴ: സി.എ.ജി. റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്‌നമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജി.യുടെ വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്‌നം. ഇതുസംബന്ധിച്ച് യു.ഡി.എഫിന്റെ അഭിപ്രായമെന്താണെന്നാണ് ആവര്‍ത്തിച്ച് ചോദിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
സി.എ.ജി.യുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ്. റിപ്പോര്‍ട്ടിന്മേല്‍ സി.എ.ജി. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതിനാല്‍ കരട് റിപ്പോര്‍ട്ടാണെന്ന് ധരിച്ചു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. നേരത്തെ കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണ്.
നേരത്തെ കണ്ട കരട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമര്‍ഥിച്ച നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം.
ഈ കാണുന്നത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Content Highlights: kifb cag report controversy minister thomas issac response