തോമസ് ഐസക്ക് ആലപ്പുഴയിൽ മാധ്യമങ്ങളെ കാണുന്നു | Screengrab: Mathrubhumi News
ആലപ്പുഴ: സി.എ.ജി. റിപ്പോര്‍ട്ട് കരടല്ലെന്നും അന്തിമ റിപ്പോര്‍ട്ടാണെന്നും സമ്മതിച്ച് മന്ത്രി തോമസ് ഐസക്ക്. റിപ്പോര്‍ട്ട് അന്തിമമാണെന്ന് പറയാതെയായിരുന്നു മന്ത്രി ഇക്കാര്യം സമ്മതിച്ചത്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്തതിനാല്‍ കരട് റിപ്പോര്‍ട്ടാണെന്നാണ് അനുമാനിച്ചതെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ പറയാതിരുന്ന കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തതെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
റിപ്പോര്‍ട്ട് അന്തിമാകകട്ടെ കരടാവട്ടെ, അതില്‍ സി.എ.ജി.യുടെ നിലപാടുകള്‍ എന്തൊക്കെയാണ് അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്‌നം. കരട് റിപ്പോര്‍ട്ട് കണ്ടെത്തി വായിച്ചപ്പോള്‍ അതില്‍ ഇല്ലാത്ത കാര്യങ്ങളാണ് അന്തിമ റിപ്പോര്‍ട്ടിലുള്ളത്. നാല് പേജുകളോളം ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം. ഈ കാണുന്നത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. സി.എ.ജി. റിപ്പോര്‍ട്ടില്‍ രാഷ്ട്രീയതലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കും മുമ്പ് സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവിട്ടത് ചട്ടലംഘനമാണെന്നതിലും മന്ത്രി പ്രതികരണം നടത്തി. ചട്ടലംഘനമാണെങ്കില്‍ അതിനെ നേരിടാമെന്നും അത് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അതിനെക്കാള്‍ വലിയ പ്രശ്‌നം കേരളത്തിന്റെ വികസനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത ചാര്‍ട്ടേണ്ട് അക്കൗണ്ടിന്റെ കമ്പനിയെ ടെണ്ടര്‍ വഴിയാണ് കിഫ്ബിയുടെ ഓഡിറ്റിങ്ങിന് തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
എന്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയിലെ ബാധ്യതകള്‍ പ്രത്യക്ഷ ബാധ്യതയാണെന്ന നിഗമനത്തില്‍ സിഎജി എത്തിയതെന്നും മന്ത്രി ചോദിച്ചു. കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. വിദേശവായ്പ എടുക്കുന്നത് ഈ കോര്‍പ്പറേറ്റ് ബോഡിയാണ്. കോര്‍പ്പറേറ്റ് ബോഡിക്ക് വായ്പയെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Content Highlights: kifb cag report controversy minister thomas issac press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..