വി.എൻ വാസവൻ | ഫോട്ടോ: ഇ.വി രാഗേഷ്, മാതൃഭൂമി
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളില്‍ ആര്‍.ബി.ഐ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.ബി.ഐയ്ക്ക് നിവേദനം നല്‍കും. ഒപ്പം നിയമപരമായും നേരിടും.
നിക്ഷേപകരെ തരംതിരിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ കോടതി വിധി ഉള്ളതാണ്. ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനം. സമാന ആശങ്കള്‍ നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കും.
സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളം വഴങ്ങിയിരുന്നില്ല.
കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആര്‍.ബി.ഐ.യുടെ പുതിയ ഉത്തരവിലുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ. ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlights: Kerala to move Supreme court against stringent RBI guidelines on cooperative banks


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..