സുപ്രീം കോടതി | Photo: PTI
ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കണ്ടേ മതിയാകു എന്ന് സുപ്രീം കോടതി. പരിഹാരം സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉൾപ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സെപ്റ്റംബർ 28ന് പരിഹാരം സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനുമുമ്പ് ജസ്റ്റിസ് സിരിജഗൻ കമ്മീഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
കേരളത്തിൽ തെരുവുനായയുടെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. "ഞാനും പട്ടികളെ ഇഷ്ടപെടുന്ന വ്യക്തിയാണ്. പട്ടികളെ വളർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്" ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.
തെരുവുനായകളെ പരിപാലിക്കണമെന്ന് ആവശ്യമുള്ളവർക്ക് അത് ചെയ്യാം. പക്ഷെ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. എന്നാൽ പേ വിഷ ബാധ
സ്ഥിരീകരിച്ചതും അക്രമകാരികളായതുമായ തെരുവുനായകളെ കേന്ദ്രചട്ടങ്ങൾ പാലിച്ച് കൊന്നുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. എന്നാൽ സംസ്ഥാന ചട്ടങ്ങൾ പാലിച്ച് കൊണ്ട് തെരുവുനായ്ക്കൾക്കെതിരെ നടപടി എടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം പൊതുഅടിയന്തരാവസ്ഥയ്ക്ക് സമാനം ആണെന്നും അതിനാൽ സുപ്രീം കോടതി ഉടൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും, സ്റ്റാൻഡിങ് കൗൺസൽ സി.കെ. ശശിയും ചൂണ്ടിക്കാട്ടി.
അതേസമയം കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണെന്നും വാക്സിൻ സ്വീകരിച്ച കുട്ടികൾ വരെ മരിക്കുകയാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ വി.കെ. ബിജു ഉൾപ്പടെയുള്ള അഭിഭാഷകർ വാദിച്ചു. അഭിഭാഷകൻ വി.കെ. ബിജു ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് സിരിജഗൻ കമ്മിഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. തെരുവുനായകൾക്ക് വേണ്ടി വാദിക്കുന്ന സംഘടനകളെ കേസിൽ കക്ഷി ചേരാനും സുപ്രീം കോടതി അനുവദിച്ചു.
Content Highlights: Kerala Stray Dog Issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..