പിണറായി വിജയൻ | ഫോട്ടോ :മാതൃഭൂമി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ നിയമ സഭയില്‍ മുഖ്യമന്ത്രി -പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണ് പി.ടി. തോമസ് നടത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പി.ടി. തോമസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് എത്തിയിരുന്നില്ലെന്നും ബന്ധുക്കളില്‍ ആരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.
ജയില്‍ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ല് ഒടിക്കാന്‍ ശ്രമിച്ചുവെന്ന് അടിയന്തരാവസ്ഥക്കാലം ഓര്‍മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇന്നും ആ നട്ടെന്ന് നിവര്‍ത്തിതന്നെ നില്‍ക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു.
തന്റെ കൈകളും വാക്കുകളും ശുദ്ധമാണ്. തന്നെ കേസില്‍ കുടുക്കാന്‍ നേരത്തെ പലരും ശ്രമിച്ചു. അന്നൊന്നും നടന്നിട്ടില്ലെന്നും കോടതി അത് വലിച്ചെറിയുകയായിരന്നുവെന്നും ലാവ്ലിന് കേസിനെ പരാമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും വലവീശാന്‍ കേന്ദ്ര ഏജന്‍സികള്‍ നോക്കിയെന്നും വലിയ വലയില്‍ പരല്‍മീന്‍ പോലും കുടുങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ യു.എ.പി.എ കേസില്‍ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാല്‍ അതൊരു മോഹമായി തന്നെ അവശേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ആര്. ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാല്‍ താന്‍ അധോലോക നായകനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
Content Highlights: Kerala Legislative Assembly: Pinarayi Vijayan's reply to P.T. Thomas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..