കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇന്ധന സെസ് അടക്കം പിന്‍വലിക്കില്ലെന്ന വ്യക്തമാക്കികൊണ്ട് ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കി. ഇന്ധന സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയതെന്നും ധനമന്ത്രി പരിഹസിച്ചു.
വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേരളം കട്ടപ്പുറത്താകുമെന്ന് പറയുന്നവരുടെ സ്വപ്‌നം കട്ടപ്പുറത്താകും എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നികുതി നിര്‍ദേശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ വന്നു. പഞ്ചായത്തുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങിക്കുന്നത്. കാലോചിതമായ മാറ്റമാണ് ഇതില്‍ വരുത്തിയിട്ടുള്ളത്. മദ്യത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. വില്‍ക്കുന്നത മദ്യത്തിന്റെ നല്ലൊരു ഭാഗവും 500 രൂപയ്ക്ക് താഴെയാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം വില്‍ക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂ' ധനമന്ത്രി സഭയില്‍ പറഞ്ഞു.
ധനമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തില്‍ നിന്ന്....:
'സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് ലോകത്തും രാജ്യത്തുമുള്ളതെന്ന് എല്ലാവരും അംഗീകരിച്ചതാണ്. ഈയൊരു ഘട്ടത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ പ്രതികരണത്തില്‍ ഇത്രയധികം രാഷ്ട്രീയ അതിപ്രസരം ഉണ്ടാകുമെന്ന് താന്‍ കരുതിയിരുന്നില്ല.
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ലോകത്തെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 2008-ലെ പ്രതിസന്ധിയില്‍ തകരാത്ത ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ഇപ്പോള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണോ എന്ന തരത്തിലുള്ള ആശങ്കകള്‍ രൂപപ്പെട്ടു. ഇക്കാര്യങ്ങള്‍ ഇന്നലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റി അതിശക്തമായി അവതരിപ്പിച്ചു. അത്തരമൊരു പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാധാരണഗതിയിലുള്ള കാര്യങ്ങളൊന്നും നമുക്ക് ചെയ്യാനാകില്ല.
ഇതാണ് ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റാണെന്ന് അതാത് കാലങ്ങളിലായി സഭയില്‍ പ്രതിപക്ഷം പറയുന്നതാണ്. സബ്‌സിഡികള്‍ ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പൊതുമേഖലയെ വില്‍ക്കുന്നത് അവരുടെ നയം തന്നെയാണ്. ഓരോന്നായി വില്‍ക്കണമെന്നാണ് അവര്‍ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നത്.
കേന്ദ്രം ഇറച്ചിവിലയ്ക്ക് വിറ്റ സ്ഥാപനങ്ങള്‍ വില കൊടുത്ത് വാങ്ങി നടത്തുന്നതാണ് കേരളത്തിന്റെ അനുഭവം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സി 161361 നിയമനങ്ങളാണ് നടത്തിയത്. 37840 തസ്തിക പുതുതായി സൃഷ്ടിച്ചതാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 37340 പേരെ നിയമിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന് അഹങ്കാരമാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. അഹങ്കാരമല്ല, നാട്ടുകാര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള താത്പര്യമാണുള്ളത്.
13000 ത്തിലധികം സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. ഒരു കുട്ടിക്ക് അമ്പതിനായരത്തിലധികം ചെലവ് സര്‍ക്കാരിന് വരുന്നുണ്ട്. ഇതൊന്നും വെട്ടിക്കുറച്ചിട്ടില്ല. 11000 കോടിരൂപ സാമൂഹികക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. 85 ലക്ഷം വീടുകളുള്ള കേരളത്തില്‍ 60 ലക്ഷത്തിലധികം പേര്‍ക്ക് സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ ചെലവില്‍ ശമ്പളം, പലിശ, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക മാറ്റിവെക്കുന്നത് സാമൂഹിക ക്ഷേമ പെന്‍ഷന് വേണ്ടിയാണ്.
പെട്രോളിന്റെ സെസ് ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുകൊണ്ട് അതിനകത്ത് കേന്ദ്രീകരിച്ച് സമരം ചെയ്യാനാണ് പ്രതിപക്ഷം പോയത്. മറ്റു ചര്‍ച്ചകള്‍ക്കൊന്നും നിന്നില്ല.
വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കലല്ല ചെലവ് ചുരുക്കല്‍. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ് ചെലവ് ചുരുക്കുന്നത്.
ക്ലിഫ് ഹൗസില്‍ നിര്‍മിച്ച തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചെന്നാണ് ഒരംഗം ഇവിടെ ചൂണ്ടിക്കാട്ടിയത്. സുരക്ഷാ ചുറ്റുമതിലടക്കം കെട്ടിയതിനാണ് ഈ തുക വന്നിരിക്കുന്നത്. പ്രചാരണം കണ്ടാല്‍ തോന്നും എ.സി.തൊഴുത്താണ് കെട്ടിയതെന്ന്.
വസ്തുതകള്‍ പറഞ്ഞാലെ ജനം വിശ്വസിക്കുകയുള്ളൂ. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി വര്‍ധനവ് മാത്രം 25 ശതമാനം ഉണ്ടായിട്ടുണ്ട്. ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കണം. കേരളം കട്ടപ്പുറത്താണെന്ന് പറയുന്നവരുടെ സ്വപ്‌നം കട്ടപ്പുറത്താകും എന്നേ പറയാനുള്ളൂ'.
Content Highlights: kerala finance minister k n balagopal-kerala budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..