ചെല്ലാനത്ത് കടൽക്ഷോഭത്തിൽ തകർന്ന വീട്
കൊച്ചി: ദുരിതമനുഭവിക്കുന്ന ചെല്ലാനത്തിന് ആശ്വാസമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികള്‍ക്കായി 5300 കോടി രൂപയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്. ബജറ്റില്‍ തീരദേശ സംരക്ഷണത്തിനായി ഇത്രയും വലിയ തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് ചെല്ലാനം സ്വദേശിയായ ആംസ്‌ട്രോങ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള സംസ്ഥാന ബജറ്റില്‍ ടൂറിസം, തീരദേശ സംരക്ഷണമടക്കമുള്ളവക്ക് കൂടി മുന്‍തൂക്കം ലഭിക്കുന്നതോടെ ബജറ്റ് എറണാകുളം ജില്ലക്ക് ആശ്വാസമാകും. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികള്‍ക്കായി 5300 കോടി രൂപയാണ് ബജറ്റില്‍ കണക്കാക്കിയിരിരുന്നത്. ലോകബാങ്ക്, നബാര്‍ഡ്, കിഫ് ബി എന്നിവയിലൂടെ ധനസഹായം ലഭ്യമാക്കും. തീരദേശ സംരക്ഷണത്തിന് ആകെ 11,000 കോടിയും കടലാക്രമണം നേരിടാന്‍ കിഫ് ബി വഴി 1500 കോടിയും ചെലവിടും.
അതേസമയം പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്താല്‍ മാത്രമേ തീരദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമാവുകയുള്ളൂവെന്നും ചെല്ലാനം സ്വദേശിയായ ആംസ്‌ട്രോങ് പറഞ്ഞു. കഴിഞ്ഞ കടലാക്രമണത്തില്‍ ചെല്ലാനത്ത് മാത്രം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാലവര്‍ഷം വരുന്നതോടുകൂടി വീണ്ടും സ്ഥിതി പഴയതുപോലെയാകും. കഴിഞ്ഞ തവണയും പദ്ധതികളുണ്ടായി. പക്ഷേ ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ തീരദേശത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കന്നി ബജറ്റില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സംയോജിത സംരക്ഷണ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം പോലുള്ള ജില്ലയിലെ പ്രദേശങ്ങള്‍ക്ക് ആശ്വാസമാവുകയാണ് ഈ പദ്ധതി.
ജില്ലയിലെ ടൂറിസം മേഖലയ്ക്കായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയന്‍ വാഹന സൗകര്യം കൊച്ചിയിലും നടപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇതും കൊച്ചിയുടെ വികസനത്തിന് നേട്ടമാകും. കൊച്ചിക്ക് പുറമേ കൊല്ലം, തലശേരി എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും. ഇതിനായി 5 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
Content Highlights: Kerala Budget 2021 more fund and programmes for coastal protection
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..