ജനങ്ങളുടെ കുടി നിര്‍ത്താന്‍ ഒരേ സമയം ബോധവത്ക്കരണം നടത്തുകയും മറുവശത്ത് കുടിക്കാന്‍ യഥേഷ്ടം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക നയം നടപ്പാക്കുന്ന ഒരു ഒരു സര്‍ക്കാര്‍ വകുപ്പേ ഉള്ളൂ. ആ ബഹുമതി സംസ്ഥാന എക്സൈസ് വകുപ്പിനുള്ളതാണ്. ഗാന്ധിയന്മാര് ഭരണം കയ്യാളുമ്പോള്‍ പോലും എക്സൈസ് വകുപ്പിന് ഈ ചീത്തപ്പേരുണ്ട്. ബാറുകള്‍ പൂട്ടി ബിയര്‍ പാര്‍ലറുകള്‍ തുറന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മദ്യ ഉപഭോഗത്തില്‍ കുറവ് വന്നില്ലെന്ന കണക്കുകളാണ് എക്സൈസ് മന്ത്രി ഇന്ന് നിയമസഭിയല്‍ വെച്ചത്.
മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുന്നതാണ് നയമെന്ന് പറയുന്ന സര്‍ക്കാര്‍ അതിന് വേണ്ടി സ്വികരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന കുഴപ്പിക്കുന്ന ചോദ്യമാണ് ചോദ്യോത്തരവേളയില്‍ എക്സൈസ് മന്ത്രിയോട് അനില്‍ അക്കരെ ചോദിച്ചത്. നിരോധനം ലഭ്യത കുറയ്ക്കാന്‍ ഒരു തരത്തിലും സഹായകരമാകില്ലെന്നും ബോധവത്ക്കരണം സര്‍ക്കാര്‍ ശക്തമായി തുടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പബ്ബുകള്‍, കശുവണ്ടിയില്‍ നിന്ന് മദ്യോത്പാദനം, പഴം ധാന്യം എന്നിവയില്‍നിന്നുള്ള വീര്യം കുറഞ്ഞ മദ്യം തുടങ്ങിയവയെല്ലാം അടുത്ത മദ്യനയത്തില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കുന്നതില്‍ സര്‍ക്കാരിന് ധൃതി ഇല്ലെങ്കിലും അവ സംസ്ഥാനത്തിന് വരുമാനവും തൊഴിലവസരവും കൊണ്ടു വരുമെന്ന കാര്യത്തില്‍ മന്ത്രിയ്ക്ക് സംശയമില്ല.
ടൂറിസം മേഖലയില്‍ മദ്യം ഉദാരമാക്കുമോ എന്ന് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ ചോദ്യത്തോടും പുതിയ നയത്തില്‍ നോക്കാം എന്ന അനുഭാവ മറുപടിയാണ് മന്ത്രിയ്ക്കുള്ളത്. ഗോവ മാതൃകയില്‍ കാസിനോ കേന്ദ്രങ്ങള്‍ക്ക് മദ്യ ലൈസന്‍സ് നല്കാന് പദ്ധതിയുണ്ടോ എന്ന ചോദ്യവും മന്ത്രി നേരിട്ടു. ദോഷം പറയരുതല്ലോ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് താലൂക്ക് തോറും മദ്യവിമുക്തി ചികില്‍സാ കേന്ദ്രങ്ങള്‍, നിലവിലുള്ളവയ്ക്ക് കൂടുതല്‍ കിടക്കകള്‍ , ബോധവത്ക്കരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയവയും മന്ത്രിയുടെ മനസിലുണ്ട്.
മദ്യപരെ സംബന്ധിച്ച് ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം എന്ന തരത്തലുള്ളതാവും പുതിയ മദ്യനയം. ഇങ്ങനെ കൊടുത്തു കൊണ്ടിരുന്നാല്‍ ആളുകള്‍ കുടിച്ചു കൊണ്ടിരിക്കുകയില്ലേ എന്ന അന്‍വര്‍ സാദത്തിന്റെ ചോദ്യത്തെ ഖണ്ഡിക്കാനും എക്സൈസ് മന്ത്രിയുടെ കയ്യില്‍ കണക്കുകളുണ്ട്. യു.ഡി.എഫിന്റെ കാലത്ത് ബാറുകളെല്ലാം പൂട്ടിയ 2014 - 15 ല്‍ 220.58 ലക്ഷം കേസ് മദ്യം വിറ്റഴിച്ചെങ്കില്‍ ബാറുകള്‍ തുറന്ന 2018- 19 ല്‍ 216.34 ലക്ഷം കേസ് മദ്യമെ വിറ്റഴിച്ചിട്ടുള്ളൂ എന്നാണ് മന്ത്രി കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയത്. അതായത് ബാറുകള്‍ പൂട്ടിയാലും ജനം മദ്യപിക്കുമെന്നാണ് മന്ത്രിയുടെ വാദം. അപ്പോള്‍ പിന്നെ യഥേഷ്ടം കൊടുക്കുക തന്നെ.
എല്ലാ ബജറ്റ് സമ്മേളനങ്ങളിലും പ്രതിപക്ഷം കൊണ്ടു വരുന്ന പതിവു അടിയന്തിര പ്രമേയമാണ് സഭയില്‍ ഇന്നും വന്നത്. ബില്ലുകള്‍ സര്‍ക്കാര്‍ മാറി നല്കാത്തതിനാല് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്തംഭിപ്പിച്ചിരിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ബില്ലുകള്‍ ഈ മാസത്തോടെ പൂര്‍ണമായും മാറി നല്‍കുമെന്ന് മന്ത്രി.തോമസ് ഐസക്ക് ഉറപ്പു നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.
മന്ത്രിയുടെ പതിവു പല്ലവിയെന്ന് പ്രതിപക്ഷം. കെ.സി. ജോസഫാണ് പ്രമേയത്തിന് അവതരമാനുമതി തേടി സംസാരിച്ചത്. 1020 കോടിയുടെ ബില്ലുകള്‍ മാറി നല്‍കാനുള്ളതിനാല്‍ തദ്ദേശ ഭരണ സ്ഥപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ലെന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. മന്ത്രി വസ്തുതകള്‍ മറച്ചു വയ്ക്കുകയാണെന്നും സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ.സി. ജോസഫ് ആരോപിച്ചു.
താന്‍ കള്ളം പറഞ്ഞു എന്ന് കെ.സി. പറഞ്ഞില്ലല്ലോ എന്നായി മന്ത്രിയുടെ ആശ്വാസം. സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വളരെ കുറഞ്ഞ പരിഗണന ആണ് നല്‍കുന്നതെന്നും കഴിഞ്ഞ മൂന്നര വര്‍ഷവും തദ്ദേശ സ്ഥാപനങ്ങളോട് ക്രൂരമായ അനീതിയാണ് കാണിക്കുന്നതെന്നും ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷ നേതാവും ആരോപിച്ചു.
അധികാര വികേന്ദ്രീകരണത്തിന്റെ ആളെന്ന നിലയില്‍ നാടു നീളെ നടന്ന് പ്രസംഗിക്കുന്ന ഡോ. തോമസ് ഐസക്കിന്റെ കാലത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നതിലാണ് പ്രതിപക്ഷ നേതാവിന് പരാതി. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന് പറയുന്നത് പോലെ ധനമന്ത്രിയ്ക്ക് കുലുക്കമേതുമില്ലായിരുന്നു. ഖജനാവിന്റെ ഞെരുക്കം തദ്ദേശഭരണ സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു വെച്ചു.
വിഷയം ഗൗരവമുള്ളതെങ്കിലും ട്രഷറി നിയന്ത്രണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമായ വിരസമായ ഒരു ചര്‍ച്ച മാത്രം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നവസാനിച്ചു.
Content Highlghts: Kerala assembly session review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..