കരുവന്നൂർ ബാങ്ക്
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പ്രതികളെ സംരക്ഷിക്കുന്നതരത്തിലുള്ള സഹകരണ വകുപ്പിന്റെ നിലപാടിന് തിരിച്ചടിയായി വിജിലന്‍സ് കോടതി ഉത്തരവ്. 104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച കേസില്‍ തട്ടിപ്പുകാരില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന റിപ്പോര്‍ട്ട് 2021 ഒക്ടോബര്‍ 30-ന് സമര്‍പ്പിച്ചതാണ്. റിപ്പോര്‍ട്ടില്‍ തുക എത്രയും വേഗം വസൂലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒരുവര്‍ഷവും ഒരുമാസവും പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
പകര്‍പ്പുപോലും പുറത്തുപോകാത്ത രീതിയില്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയെങ്കിലും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി വിജിലന്‍സ് കോടതി അപ്രതീക്ഷിതമായി ഉത്തരവിടുകയായിരുന്നു.
സി.പി.എം. പ്രവര്‍ത്തകരാണ് പ്രതികളെന്നതിനാലാണ് റിപ്പോര്ട്ടിന്മേല് നടപടിയുണ്ടാകാത്തതെന്നാണ് പ്രധാന ആരോപണം. തട്ടിപ്പിന് കൂട്ടുനിന്നവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി നഷ്ടം ഈടാക്കണമെന്നാണ് ശുപാര്‍ശചെയ്തത്. എന്നാല്‍, നടപടി വൈകിച്ചതോടെ പ്രതികള്‍ അവരുടെ വസ്തുക്കള്‍ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാനും വിറ്റഴിക്കാനുമുള്ള ശ്രമത്തിലാണ്.
തട്ടിപ്പിനെക്കുറിച്ച് ആദ്യം നടത്തിയ 65-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണറിപ്പോര്‍ട്ട് ഒരുവര്‍ഷത്തിനകം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. 2020 ഓഗസ്റ്റ് 31-ന് നല്‍കേണ്ട റിപ്പോര്‍ട്ട് 2020 ഒക്ടോബര്‍ 19-ന് സമര്‍പ്പിച്ചത്. അതിനാലിത് നിയമപരമായി നിലനില്‍ക്കില്ല.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 68-ാം വകുപ്പുപ്രകാരം തുടരന്വേഷണം നടത്തി തട്ടിപ്പുകാരില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന റിപ്പോര്‍ട്ടുണ്ടാക്കിയത്. പ്രാഥമികറിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യംചെയ്യപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള റിപ്പോര്‍ട്ടും നിയമപരമായി നിലനില്‍ക്കില്ല. ഇത് പ്രതികള്‍ രക്ഷപ്പെടുന്നതിന് വഴിയൊരുക്കും.
Content Highlights: karuvannur co-operative bank vigilance court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..