കരുവന്നൂർ സഹകരണ ബാങ്ക്, പ്രതീകാത്മകചിത്രം
തൃശ്ശൂര്‍: സ്വപ്നപദ്ധതിക്കായി വാങ്ങിയ സ്ഥലത്തിന്റെ ദോഷപരിഹാരത്തിനായി കരുവന്നൂരില്‍ നടത്തിയത് അരലക്ഷം രൂപയുടെ പൂജ. ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവരും അതിന് കൂട്ടുനിന്നവരുമാണ് പൂജ നടത്തിയത്. പൂജയും കര്‍മങ്ങളുമെല്ലാം രഹസ്യമായിരുന്നു.
ബാങ്കിന് ശതാബ്ദിമന്ദിരം നിര്‍മിക്കാനായി വാങ്ങിയ 30 സെന്റ് സ്ഥലത്താണ് പ്രശ്നങ്ങളുടെ തുടക്കം. ആവശ്യത്തിലേറെ പണം കിട്ടിയിട്ടും മന്ദിരനിര്‍മാണം പൂര്‍ത്തിയാക്കാനാകുന്നില്ല. പൊന്നുംവിലയുള്ള സ്ഥലം ചുളുവിലയ്ക്കാണ് ബാങ്കിന് കിട്ടിയത്.
വിലകുറച്ച് കിട്ടിയപ്പോള്‍ വില കൂട്ടിക്കാണിച്ച് ബാങ്കിന്റെ ചില സ്വന്തക്കാര് 20 ലക്ഷം ആരുമറിയാതെ പോക്കറ്റിലിട്ടു. ശതാബ്ദി മന്ദിരനിര്‍മാണത്തിന് മൂന്നരക്കോടിയാണ് കടമായി സംസ്ഥാന സഹകരണബാങ്കില്‍നിന്ന് ആവശ്യപ്പെട്ടത്. 500 കോടിയുടെ നിക്ഷേപമുള്ള ബാങ്ക് നിര്‍മിക്കുന്ന ശതാബ്ദിമന്ദിരം കനപ്പെട്ടതാകണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സഹകരണബാങ്ക് ആറുകോടി അനുവദിച്ചു.
ഇതിനിടെ കമ്മിഷന് സംബന്ധിച്ച് ബാങ്കിലെ ചിലര്‍ തമ്മില്‍ തര്‍ക്കമായി. അതോടെ നിര്‍മാണം നിലച്ചു. തുടര്‍ന്ന് നിര്‍മാണം തുടങ്ങിയെങ്കിലും വസ്തുക്കള്‍ക്കെല്ലാം വില കൂടിയതിനാല്‍ കരാറുകാരന് കൂടുതല്‍ തുക ആവശ്യപ്പെട്ടു. വീണ്ടും കേരള ബാങ്കില്‍നിന്ന് രണ്ടുതവണ വായ്പയെടുത്തതോടെ കടം 13.5 കോടിയിലെത്തി. മന്ദിരത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ മാത്രമാണ് ഉയര്‍ന്നത്. 13.5 കോടിയും ചെലവാകുകയുംചെയ്തു.
ദോഷമുള്ള സ്ഥലം ബാങ്കിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നെന്ന പ്രചാരണം അതിനിടെ ഉണ്ടായി. നിജസ്ഥിതി അറിയാന്‍ ബാങ്കുകാര് രഹസ്യമായി ജ്യോതിഷിയെ കണ്ടു. സമീപത്തുള്ള ആരാധനാസ്ഥലത്തിന് രണ്ടുസെന്റ് വിട്ടുനല്‍കിയാല്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു.
രണ്ടുസെന്റ് വിട്ടുനല്‍കിയിട്ടും പ്രശ്നം തീരുന്നില്ല. വീണ്ടും ജ്യോതിഷിയെക്കണ്ടു. അരലക്ഷത്തോളംരൂപ ചെലവുള്ള ദോഷപരിഹാര പൂജകൂടി ചെയ്യണമെന്ന് ജ്യോതിഷി വിധിച്ചു. രഹസ്യമായി അതും നടത്തി.
പൂജയ്ക്ക് ചുക്കാന്‍ പിടിച്ചവരെല്ലാം ഏറെ വൈകാതെ തട്ടിപ്പ് കേസില്‍പ്പെട്ട് ജയിലിലായി. തട്ടിപ്പ് കാരണം ബാങ്ക് തകര്‍ച്ചയിലുമായി. ശതാബ്ദിമന്ദിരത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ മഴയും വെയിലുമേറ്റ് നശിക്കാനും തുടങ്ങി.
Content Highlights: karuvannu bank scam performed a pooja of half a lakh rupees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..