പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: കണ്ണൂർ വിസി നിയമനത്തിൽ ഗവർണറെ മുഖ്യമന്ത്രി സ്വാധീനിക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത പരാതി തള്ളി. മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനവും സ്വജന പക്ഷപാതവും ആണെന്നും മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള പരാതി പരിഗണിക്കുന്നതിന് ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഹാജരാക്കേണ്ടതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ജ്യോതി കുമാർ അപേക്ഷ നൽകിയിരുന്നെങ്കിലും ഗവർണർ അപേക്ഷയിന്മേൽ നടപടി സ്വീകരിക്കാത്ത കൊണ്ട് പരാതിക്കാരന് പ്രോസിക്യൂഷൻ അനുവാദം കോടതിയിൽ ഹാജരാക്കാനായില്ല.
തന്റെ കർമമണ്ഡലമായ കണ്ണൂർ ജില്ലയിലെ സര്‍വകലാശാലയുടെ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായുള്ള ഗവർണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവർണർ തന്നെ പുറത്തുവിട്ട മുഖ്യമന്ത്രിയുടെ കത്തുകളും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
പരാതി നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും വിസി നിയമനത്തിൽ നിർദ്ദേശം സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടെന്നും വിസി നിയമനം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചതാണെന്നും അതുകൊണ്ട് പരാതി തള്ളിക്കളയണമെന്നുമായിരുന്നു സർക്കാരിന്റെ വാദം.
ഗോപിനാഥ് രവീന്ദ്രനെ വിസി യായി നിയമിക്കുന്നത് കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് പരാതിക്കാരന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിയമനം ലഭിച്ച ഗോപിനാഥ് രവീന്ദ്രനെ കേസിൽ പരാതിക്കാരൻ കക്ഷിയാക്കിയിട്ടില്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. വിധി ന്യായത്തിന്റെപകർപ്പ് ലഭ്യമായിട്ടില്ല.
Content Highlights: Kannur VC appointment Vigilance court rejects complaint against CM Pinarayi Vijayan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..