തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസിൽ ആർ. എസ്. എസ്. നേതാവ് ഗോൾവാക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനം വരുന്നത് വരെയാണ് മരവിപ്പിച്ചത്. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെ. എസ്.യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്.
അതേസമയം വിഷയത്തില്‍ വൈസ് ചാലൻസലറോട് വിശദീകരണം തേടിയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സംഭവത്തില്‍ സാങ്കേതികമായി എന്താണ് പ്രശ്‌നമുള്ളതെന്ന് പരിശോധിച്ച ശേഷം മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു. ഇത് വളരെ 'സെന്‍സിറ്റീവ്' ആയ വിഷയമാണെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് മറുപടി ലഭിക്കുന്ന മുറയ്ക്ക് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്താണെന്ന് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെക്യുലര്‍ ആയിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. വര്‍ഗീയ പരാമര്‍ശങ്ങളുള്ള കാര്യങ്ങള്‍ സിലബസിലുള്ളത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ തീരുമാനങ്ങളും സര്‍വകലാശാല നേതൃത്വം അറിഞ്ഞുകൊണ്ടാകണമെന്നില്ലെന്നും വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് ബ്രണ്ണന്‍ കോളേജില്‍ എം.എ. ഗവേണന്‍സ് എന്ന പുതിയ കോഴ്‌സ് തുടങ്ങിയത്. അതില്‍ ഈവര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന പേപ്പറില്‍ ചര്‍ച്ചചെയ്തു പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരു ഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്. സിലബസില്‍ കാവിവത്കരണം എന്ന ആരോപണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
Content Highlights: Kannur university syllabus issue sensitive and asked vc for explaination says minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..