ഉത്തര മേഖല ഐ.ജി. ധീരജ് കുമാർ ഗുപ്ത കഴിഞ്ഞ ദിവസം തീവെച്ച് നശിപ്പിച്ച തീവണ്ടിയുടെ ബോഗി പരിശോധിക്കാൻ എത്തിയപ്പോൾ, കെ.ടി.ജലീൽ എംഎൽഎ |ഫോട്ടോ:മാതൃഭൂമി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ (16307) കോച്ചില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ കുറിച്ചുള്ള പോലീസിന്റെ വാദം വിശ്വാസ യോഗ്യമല്ലെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. കേസില്‍ പ്രതി ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗര്‍ ഭിക്ഷാടകനാണെന്നും ഭിക്ഷാടനത്തില്‍ പണം കിട്ടാതെ വന്നപ്പോഴുള്ള നിരാശയും മാനസികസംഘര്‍ഷവുമാണ് തീവണ്ടിക്ക് തീയിടാനുള്ള പ്രകോപനമെന്നുമായിരുന്നു ഉത്തരമേഖല ഐ.ജി. നീരജ്കുമാര്‍ ഗുപ്ത കഴിഞ്ഞ ദിവസം പറഞ്ഞത്.
കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ലെന്നും അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകുമെന്നും ജലീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. എലത്തൂര്‍ തീവെപ്പുമായി കണ്ണൂരിലെ സംഭവത്തിന് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
'കേരളത്തെ ഗുജറാത്താക്കാനുള്ള 'ഗോധ്ര' സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി 'ആരെങ്കിലും' ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?..കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും'ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
എന്നെ നാടു കടത്താന്‍ പറഞ്ഞ ശൂരനെവിടെ?
കണ്ണൂരില്‍ ട്രൈന്‍ കത്തിച്ച കല്‍ക്കത്തക്കാരനായ പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ 'തീപ്പെട്ടിക്കൊള്ളി' കൊണ്ട് ട്രൈന്‍ കത്തിച്ച 'മാന്ത്രികനും' തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല 'മാനസിക രോഗികള്‍' ഭിക്ഷയാജിക്കാന്‍ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയില്‍ വല്ല ട്രൈനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജന്‍സികള്‍ക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികള്‍ തീയ്യിടുന്നത്?
കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്.
കേരളത്തെ ഗുജറാത്താക്കാനുള്ള 'ഗോധ്ര' സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി 'ആരെങ്കിലും' ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ''മനോരോഗമില്ലാത്ത' സൈഫിമാരും 'മനോരോഗികളായ' പുഷന്‍ജിത്തുമാരും തീവണ്ടിക്ക് തീ വെക്കാന്‍ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികള്‍ക്ക്' തെളിയണമെങ്കില്‍ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.
കേരളത്തെ ദൈവം രക്ഷിക്കട്ടെ.
എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും!
Content Highlights: Kannur train fire; Police's argument is not trustworthy- God save Kerala-kt jaleel


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..