മണിച്ചൻ|File Photo: Mathrubhumi
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഭാര്യ ഉഷ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിന് ആണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്ച്ചകം മറുപടി നല്കാന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പര്‍ഡിവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പ് വച്ചു. കേസിലെ ഏഴാം പ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ ജീവപര്യന്തം ശിക്ഷ വെട്ടി കുറച്ചുവെങ്കിലും, പിഴ ഒഴിവാക്കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ഉഷയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 22 വര്‍ഷത്തിന് ജയില്‍ മോചനത്തിന് വഴിയൊരുക്കുന്ന ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മോചനം മാത്രം യാഥാര്‍ഥ്യമാകുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..