കളമശ്ശേരി സ്‌റ്റേഷനിൽ സ്ഥാപിച്ച ടീ വെൻഡിങ് മെഷീനും ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യവും(ഇടത്ത്) ഡി.സി.പി. ഐശ്വര്യ ഡോങ്രെ(വലത്ത്)
കൊച്ചി: കളമശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനിൽ 'അക്ഷയപാത്രം' എന്ന പേരിൽ സ്റ്റേഷനിലെത്തുന്നവർക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചാണ് സിപിഒ പി.എസ്.രഘുവിനെതിരേ ഡിസിപി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ നേടിയ ഉദ്യോഗസ്ഥനാണ് പി.എസ്.രഘു.
ഫെബ്രുവരി 17നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ടീവെൻഡിങ് മെഷീനും ലഘുഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയത്. രഘുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പോലീസുകാർ തന്നെ ഫണ്ട് സ്വരൂപിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ദീർഘനേരം ഭക്ഷണമോ വെള്ളമോ കിട്ടാതെ വിഷമിക്കുന്ന അവസ്ഥയ്ക്ക് വിരാമമിടാനായിരുന്നു നടപടി. പരാതിക്കാരനും പ്രതിയും സാക്ഷിയുമുൾപ്പെടെ സ്റ്റേഷനിലെത്തുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിലായിരുന്നു ഭക്ഷണമൊരുക്കിയത്.
പൊതുജനങ്ങളുമായി പോലീസ് സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹറയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കളമശ്ശേരി പോലീസ് 'അക്ഷയപാത്രം' ഒരുക്കിയത്. സംസ്ഥാനത്ത് ഇത്തരമൊരു സൗകര്യമൊരുക്കുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു ഇത്. എന്നാൽ, മറ്റു സ്റ്റേഷനുകൾക്ക് മാതൃകയാക്കാവുന്ന പദ്ധതിയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന കാരണത്താൽ ഉന്നത ഉദ്യോഗസ്ഥർ തുരങ്കം വെക്കുകയാണെന്ന് പോലീസുകാർ പറയുന്നു. ഭക്ഷണസൗകര്യം ഒരുക്കുന്ന കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും ഇവർ പറയുന്നു.
ഇരുപതിലധികം ഗുഡ് സർവീസ് എൻട്രികൾ കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സസ്പെഷൻഷനിലായ പി.എസ്.രഘു. ലോക്ക്ഡൗൺ സമയത്ത് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിയയെ സഹായിച്ചതിന് അന്നത്തെ കൊച്ചി ഐജി വിജയ് സാഖറെയിൽ നിന്ന് രഘുവിന് പ്രശസ്തിപത്രവും പാരിതോഷികവും ലഭിച്ചിരുന്നു. ഫോർട്ട്കൊച്ചി സ്റ്റേഷനിലായിരിക്കെ രാത്രിയിൽ വഴിതെറ്റിയ വിദേശവനിതയെ സുരക്ഷിതയായി ഹോട്ടലിൽ കൊണ്ടുവിട്ട സംഭവവും വാർത്തയായി.
കോവിഡ് സമയത്തും രഘുവിന്റെ സേവനങ്ങൾ മനുഷ്യർക്കും മിണ്ടാപ്രാണികൾക്കും ഒരുപോലെ സഹായകമായിരുന്നു. രഘുവിനെ പോലൊരു ഉദ്യോഗസ്ഥനെതിരെ നിസാരകാരണങ്ങൾ പറഞ്ഞുകൊണ്ടുള്ള നടപടിയിൽ പോലീസ് സേനയ്ക്കുള്ളില്‍നിന്നു തന്നെ പ്രതിഷേധമുയരുന്നുണ്ട്.
രഘുവിനെ സസ്പെൻഡ് ചെയ്ത ഡിസിപി ഐശ്വര്യ ഡോങ്രയുടെ ആദ്യ വിവാദ നടപടിയല്ല ഇത്. ജനുവരിയിൽ ചുമതലയേറ്റ ശേഷം എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ പാറാവു നിന്നിരുന്ന പോലീസുകാരി തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ നടപടിയെടുത്തത് വലിയ വിവാദമായിരുന്നു. പുതുതായി സ്ഥലംമാറിവന്ന ഉദ്യോഗസ്ഥ സാധാരണ വേഷത്തിൽ എത്തിയപ്പോൾ കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ആളറിയാതെ പോലീസുകാരി തടയുകയായിരുന്നു. ഇവർക്കെതിരേ നടപടി സ്വീകരിച്ചതിന് കമ്മിഷണർ ഐശ്വര്യയെ താക്കീത് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..