കെ.സുരേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുവമോര്‍ച്ച തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ യൂത്ത് ഓണ്‍ സ്ട്രീറ്റ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണല്‍ സ്റ്റാഫ് സംവിധാനമാണ് കേരളത്തിലുള്ളത്. രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണപ്രതിപക്ഷങ്ങള്‍ക്കുള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ഏതെങ്കിലും മന്ത്രിമാരുടെ സ്റ്റാഫില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നവര്‍ക്ക് കേരളത്തില്‍ ആജീവനാന്ത പെന്‍ഷനാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി 15% പേരെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ പോലും 30 ഓളം പേരാണുള്ളത്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇത് തന്നെയാണ് അവസ്ഥ. വിഡി സതീശന്‍ പ്രതിപക്ഷ നേതാവല്ല പരിചാരക നേതാവാണ്. രാജസദസുകളിലൊക്കെയുള്ള പരിചാരക തലവനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്.
ജനങ്ങളുടെ പക്ഷം പറയേണ്ടയാളാണ് പ്രതിപക്ഷ നേതാവ്. എന്നാല്‍ സതീശന്‍ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ ഏറ്റെടുക്കുന്നയാളാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള മുഖ്യമന്ത്രിയെ വിമര്‍ശിച്ചപ്പോള്‍ ആദ്യം ഇറങ്ങി പ്രതിരോധിച്ചത് സതീശനാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ സതീശന്‍ ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മലപ്പുറത്ത് ക്രൂരമായ ബലാത്സംഘത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ബിജെപി ഏറ്റെടുക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. കേരളത്തെ നടുക്കിയ സംഭവം മലപ്പുറം ജില്ലയില്‍ നടന്നിട്ടും ഭരണപ്രതിപക്ഷത്തെ ഒരു എംഎല്‍എ പോലും പ്രതികരിച്ചില്ല. മതതീവ്രവാദ സംഘടനയില്‍പ്പെട്ടയാള്‍ വീടിന്റെ കതക് ചവിട്ടിത്തുറന്ന് തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുമ്പില്‍ വെച്ച് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്തിട്ടും ഒരു പ്രതിഷേധവും നടക്കുന്നില്ല. ഹാഷ്ടാഗ് കാമ്പയിനിംഗോ മെഴുകുതിരി കത്തിക്കലോ പന്തംകൊളുത്തി പ്രകടനമോ നടത്താന്‍ സാംസ്‌ക്കാരികസാഹിത്യ നായകന്‍മാര്‍ തയ്യാറാകുന്നില്ല.
യുപിയിലോ ഗുജറാത്തിലോ കര്‍ണാടകത്തിലോ എന്തെങ്കിലും നടന്നാല്‍ മാത്രം പ്രതികരിക്കുന്ന വടക്കുനോക്കി യന്ത്രങ്ങളാണ് കേരളത്തിലെ സാംസ്‌ക്കാരിക നായകന്‍മാരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് അതിക്രൂരമായ കൊലപാതകം പട്ടാപ്പകല്‍ നടന്നു. തിരുവനന്തപുരത്ത് 10 ദിവസം കൊണ്ട് എത്രയെത്ര ഗുണ്ടാ അക്രമങ്ങള്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും എതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനം കേരളമാണ്. ആഭ്യന്തരവകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിയണം. ആഭ്യന്തരവകുപ്പിലല്ല മറ്റു വകുപ്പുകളിലാണ് മുഖ്യമന്ത്രിക്ക് താത്പര്യം.
സംസ്ഥാനത്ത് കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍ കെഎഫ്സി കുത്തകകള്‍ക്ക് മറിച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. എംഎം മണിയും സഹോദരന്‍ ലംബോധരനും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും നൈജീരിയയില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും പറഞ്ഞിട്ടും മണി പ്രതികരിക്കാത്തത് മടിയില്‍ കനമുള്ളതു കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: k surendran statement against vd satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..