കെ.സുരേന്ദ്രൻ | ഫോട്ടോ: രാമനാഥ് പൈ
ന്യൂഡല്‍ഹി: കുഴല്‍പ്പണക്കേസില്‍ പച്ചയായ കള്ളക്കളിയാണ് നടക്കുന്നതെന്നും ഈ കേസ് ഭാരതീയ ജനതാപാര്‍ട്ടിയുടെ തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ ലാഭം കൊയ്ത് ബിജെപിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ച പ്രസീതയും സിപിഎം നേതാവ് ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഈ കേസ് മാത്രമല്ല സംസ്ഥാന വ്യാപകമായി ഇത്തരം പല കേസുകളും ഉണ്ടാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയാണ്. എല്ലാരും വ്യാഖ്യാനിക്കുന്നത് കെ. സുരേന്ദ്രന്റെ അപരനാണ് സുന്ദര എന്നാണ്. എന്നാല്‍ സുരേന്ദ്രന്റെ അപരനല്ല സുന്ദര. അദ്ദേഹം ഒരു ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. എം സുരേന്ദ്രന്‍ എന്നൊരു അപരന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. അദ്ദേഹത്തിന് 200 വോട്ടും ലഭിച്ചതാണ്. അദ്ദേഹത്തെ ആരും പിന്‍വലിപ്പിക്കാന്‍ പോയിട്ടില്ല. പിന്നെയാണല്ലോ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ പോകുന്നത്. ബിഎസ്പി സ്ഥാനാര്‍ത്ഥി സ്വന്തം നിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പോയി പത്രിക പിന്‍വലിച്ചതിന് കുറ്റം ബിജെപിക്ക്. അവിടെയും ഒരു കള്ളക്കേസ് വന്നിരിക്കുന്നു.
സി.കെ ജാനുവിന് പണം കൊടുത്തു എന്ന പേരില്‍ വേറൊരു കള്ളക്കേസ് വന്നിരിക്കുകയാണ്. സിപിഎം നേതാവ് പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് പ്രസീത എന്നയാള്‍ പണം കൊടുത്തുവെന്ന വ്യാജ ആരോപണം ഉന്നയിക്കുന്നത്. ജയരാജന്‍ ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. എല്ലാം തിരക്കഥയാണ്.
കൊടകരയിലേത് കുഴല്‍പ്പണക്കേസാണെങ്കില്‍ എന്തുകൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറാത്തത്. നൂറ് കണക്കിന് കോടി രൂപയുടെ മരം മുറിയാണ് തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ നടന്നത്. സര്‍ക്കാരിലേക്ക് നേരിട്ടാണ് വനം കൊള്ളപോകുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..