കെ. സുരേന്ദ്രൻ |ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം; തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് യു.ഡി.എഫ് -എല്‍.ഡി.എഫ് രഹസ്യധാരണ ശക്തമാണെന്നും ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെയും മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെയും കേസുകള്‍ യുഡിഎഫിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വലിയ അഴിമതികളാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ചേശ്വരം എം.എല്‍.എ നൂറ് കണക്കിന് കോടി രൂപയുടെ തട്ടിപ്പിലാണ് പ്രതിയായിരിക്കുന്നത്. കെ.എം. ഷാജി വലിയ തോതിലുള്ള കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇരു മുന്നണികളിലും അഴിമതി സാര്‍വ്വത്രികമായിരിക്കുന്നു. യുഡിഎഫിന്റെ പല നേതാക്കളും ഇനിയും അഴിമതി കേസുകളില്‍ പ്രതിയാകുമോയെന്ന ആശങ്കയാണ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് അവരെ പ്രേരിപ്പിക്കുന്നത്. അഴിമതിക്കാരായവര്‍ ഇപ്പോള്‍ ഒന്നിക്കുന്നു എന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്ന വസ്തുത. ഈ തദ്ദേശ തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് -യുഡിഎഫ് ബന്ധത്തിന്റെ പരീക്ഷണ ശാലയായിരിക്കും.
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നീക്കുപോക്കുകള്‍ക്ക് ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്‍ ധാരണയായിട്ടുണ്ട്. പി.കെ കുഞ്ഞാലികുട്ടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പല കേസുകളും ഒത്ത് തീര്‍പ്പിലെത്തിക്കാന്‍ പിണറായി വിജയന്‍ സമ്മതം മൂളി.
രമേശ് ചെന്നിത്തലയെയും കുഞ്ഞാലികുട്ടിയെയും ഉമ്മന്‍ ചാണ്ടിയെയും ബ്ലാക്ക് മെയില്‍ ചെയ്ത് കൂടെ നിര്‍ത്തിയിരിക്കുകയാണ് പിണറായി വിജയന്‍. പാലാരിവട്ടം കേസ് അന്വേഷണം പുരോഗമിച്ചാല്‍ കുഞ്ഞാലിക്കുട്ടി പ്രതിയാകും. കാരണം ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താവ് കുഞ്ഞാലിക്കുട്ടിയാണ്. രമേശ് ചെന്നിത്തലയ്ക്ക് എതിരായ നിരവധി അഴിമതികള്‍ കേസുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്.
രഹസ്യധാരണ ഉള്ളതുകൊണ്ടാണ് ഇവയിലൊന്നും അന്വേഷണം നടക്കാത്തത്. എല്ലാ വര്‍ഗീയ ശക്തികളെയും കൂട്ട് പിടിച്ചിട്ടും രക്ഷയില്ലാതെ പിടിച്ചുനില്‍ക്കുന്നതിന് വേണ്ടി എല്‍ഡിഎഫുമായി ധാരണയിലെത്തിയിരിക്കുകയാണ് യുഡിഎഫ് എന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..