കെ.സുരേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: മനഃസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നമ്പര്‍ വണ്‍ കേരളത്തില്‍ ഉറക്കമൊഴിഞ്ഞ് ടീച്ചറമ്മ കൊള്ള നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണെന്നാണ് പഴയ ആരോഗ്യമന്ത്രി പറയുന്നത്. പുതിയ മന്ത്രിയും അതേരീതിയിലാണ് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
500 ഫയലുകള്‍ മുക്കിയത് 1,600 കോടിയുടെ അഴിമതി മറച്ചുവെക്കാനാണ്. സെക്രട്ടറിയേറ്റ് കത്തിച്ചതും അഴിമതി മറയ്ക്കാനായിരുന്നല്ലൊ? കെ-റെയില്‍ വരുന്നതിന് മുമ്പ് കെ-ആശുപത്രിയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടാക്കേണ്ടത്. ജനങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എങ്കിലും നല്ല ചികിത്സ കിട്ടട്ടെ. സാമ്രാജ്യത്വത്തിന്റെ രാജ്യമായ അമേരിക്കയില്‍ പോകാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കട്ടെ.
സംസ്ഥാന വ്യാപകമായി കെ-റെയിലിനെതിരെ ബിജെപി സമരം ചെയ്യും. പല്ലും നഖവും ഉപയോഗിച്ച് ജനവിരുദ്ധ പദ്ധതി തടയും. കോണ്‍ഗ്രസിന്റെ കെ-റെയില്‍ വിരുദ്ധ സമരം അഡ്ജസ്റ്റ്‌മെന്റ് മാത്രമാണ്. ബിജെപി ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുകയാണ്. വിലകുറഞ്ഞ കത്തുകള്‍ അയച്ച് കേരള വിസി രാഷ്ട്രപതിയെ അവഹേളിച്ചുവെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അമാന്യമായ നിലപാടാണ് കേരള വിസിയില്‍ നിന്നുമുണ്ടായത്. ദേശവിരുദ്ധ ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണിത്. ഉന്നത വിദ്യാഭ്യാസമേഖല രാഷ്ട്രീയ അതിപ്രസരത്തിന്റെ കേന്ദ്രമായി. വി.ഡി സതീശന്‍ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ബാറ്റിംഗ് നിര്‍ത്തണം. ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ചൊരിയുന്ന സതീശന്‍ സ്വയം അപഹാസ്യനായി മാറി കഴിഞ്ഞു.
സിപിഎമ്മിന് വേണ്ടി കുഴലൂതുന്ന പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഭരണപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഒരേ ഒരു പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശന്‍ പറയുന്നത് ബിജെപിയുടെ ഗവര്‍ണര്‍ എന്നാണ്. കോണ്‍ഗ്രസ് 45 കൊല്ലം ഭരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഗവര്‍ണറായിരുന്നോവെന്ന് അദ്ദേഹം വ്യക്തമാക്കണം. ഭരണഘടനാ പദവിയായ ഗവര്‍ണറെ പോലും അപമാനിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..