കെ.സുധാകരൻ | Photo : ANI
തിരുവനന്തപുരം: കൊല്ലപ്പെട്ട ഷുഹൈബിന്റെ ചോരയ്ക്ക് സി.പി.എമ്മിനേക്കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്കു പറയിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. സി.പി.എമ്മിന്റെ അറിവും സമ്മതത്തോടും കൂടിയാണ് മട്ടന്നൂരില്‍ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി വെളിപ്പെടിത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരന്‍ പ്രസ്താവനയിൽ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി.പി.എമ്മിന്റെ വികൃതമായ കൊലയാളിമുഖം പുറത്തായി. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സി.പി.എം. അക്രമത്തിന്റെ ഉപാസകരായ അവരില്‍ നിന്ന് കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സി.പി.എം. നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി. ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നില്‍ എന്നും ഓച്ഛാനിച്ചു നില്‍ക്കാറുള്ള സി.പി.എം. ഇത്തവണയും പതിവ് തെറ്റിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
ആകാശിന്റെ ഭീഷണിക്കുമുന്നില്‍ വിറങ്ങലിച്ചുപോയ സി.പി.എം. നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പുതന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴമ്പുരാണം വിളമ്പരുത്, സുധാകരൻ പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണ് സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകരെ നിയോഗിച്ചത്. സുപ്രീംകോടതിയില്‍ കേസ് തുടരുന്നതിനാല്‍ ഈ തുക ഇനിയും കുതിച്ചുയരും. പെരിയ ഇരട്ടക്കൊല കേസിലും പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും സര്‍ക്കാരും കോടികളാണ് പൊടിച്ചത്. സി.കെ. ശ്രീധരന്റെ സി.പി.എം. പ്രവേശം പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ സി.പി.എം. നടത്തിയ ഗൂഢശ്രമത്തിന്റെ തെളിവാണ്. പ്രതികളെ സംരക്ഷിക്കാൻ ഒരു കോടിയോളം രൂപ സി.കെ. ശ്രീധരൻ ഫീസിനത്തിൽ കൈപ്പറ്റിയെന്നും സുധാകരൻ പറഞ്ഞു.
Content Highlights: k sudhakaran statement about akash thillankeri facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..