കെ-റെയിൽ സർവേയ്‌ക്കെതിരെ കോട്ടയം കുഴിയാലിപ്പടിയിൽ നടന്ന പ്രതിഷേധം. ഫോട്ടോ - ജി. ശിവപ്രസാദ്|മാതൃഭൂമി
കോട്ടയം: കെ-റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയം നട്ടാശേരിയിലും എറണാകുളം ചോറ്റാനിക്കരയിലും സര്‍വേ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് മടങ്ങി. നട്ടാശേരിയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച രണ്ട് സര്‍വേ കല്ലുകളും ജനങ്ങള്‍ എടുത്തു കളഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
നട്ടാശേരിയില്‍ രാവിലെയെത്തിയ ഉദ്യോഗസ്ഥര്‍ രണ്ട് സര്‍വേകല്ലുകള്‍ സ്ഥാപിച്ചു. ഇതിലൊന്ന് മീനച്ചിലാറ്റിന്റെ കൈവഴിയിലേക്കും മറ്റൊന്ന് റോഡിലേക്കും വലിച്ചെറിയുകയായിരുന്നു. നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് നട്ടാശേരിയില്‍ അരങ്ങേറിയത്. ഇവിടെ പോലീസും നാട്ടുകാരും നേര്‍ക്കുനേര്‍ വന്നത് നേരിയതോതില്‍ സംഘര്‍ഷത്തിന് കാരണമായി. സര്‍വേ കല്ലുകള്‍ കൊണ്ടുവന്ന വാഹനത്തിന് മുകളില്‍ കയറി നാട്ടുകാര്‍ പ്രതിഷേധിച്ചു. ഒരു തരി മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് നാട്ടുകാര്‍ക്ക്.

കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായ എറണാകുളം ചോറ്റാനിക്കരയില്‍ ഇന്നും പ്രതിഷേധമുണ്ടായി. സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനോ നടപടികളുമായി മുന്നോട്ട് പോകാനോ സമ്മതിക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ച് നിന്നതോടെ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും പിന്‍മാറി. മലപ്പുറം തിരുനാവായയില്‍ ഇന്നും പ്രതിഷേധമുണ്ട്. സര്‍വേ അനുവദിക്കില്ലെന്ന നിലപാടിലാണ് സമര സമിതി.
കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം നടന്ന കോഴിക്കോട് ഇന്ന് സര്‍വേ നടപടികള്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയിരുന്നു. ഭൂമി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന വിശദീകരണമാണ് ഇതുസംബന്ധിച്ച് കെ-റെയില്‍ അധികൃതര്‍ നല്‍കുന്നത്. കല്ലായിയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇത് കൂടുതല്‍ ശക്തമാക്കാന്‍ ജനകീയ സമരസമിതി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

അതേസമയം കെ-റെയില്‍ വിരുദ്ധ സമരങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കെ-റെയിലിന് എതിരെയുള്ള സമരമല്ലെന്നും രാഷ്ട്രീയ സമരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയകാലത്തെ സമരമുറകള്‍ ഉപേക്ഷിച്ച് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
Content Highlights: k rail protest continuous across kerala as survey stopped in kottayam and chottanikkara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..