കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒരു വ്യക്തിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുളള ശ്രമം സഹതാപമുണര്‍ത്തുന്നുവെന്ന് കെ.കെ.രമ. കുഞ്ഞനന്തനോടുള്ള കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും രമ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫോണ്‍കോള്‍ പട്ടികയും രമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ, പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ടി.പിയുടെ ഭാര്യ രമയുടെ കുറിപ്പ്
കെ.കെ.രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ 'കരുതലുള്ളൊരു മനുഷ്യസ്‌നേഹി'യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏതോ 'കള്ളമൊഴി' കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന 'മനുഷ്യസ്‌നേഹി' സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുന്‍പ് തന്റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട 'കരുതല്‍' എന്താണെന്ന് മനസ്സിലായല്ലോ.
Content Highlights: K.K.Rema's Facebook post against Pinarayi Vijayan for praising P.K.Kunjananthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..