ബി. ഗോപാലകൃഷ്ണൻ| Photo: Mathrubhumi
തൃശ്ശൂര്‍: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി. ചുമത്തുന്നത് സംബന്ധിച്ച് സംസ്ഥാന ധനമന്ത്രിക്കെതിരേ ബിജെപി നേതാവ് കെ. ഗോപാലകൃഷ്ണന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒരു നിലപാടും പുറത്തുവരുമ്പോള്‍ മറ്റൊരു നിലപാടും എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ സാധാരണ കച്ചവടക്കാരെ ഉപേക്ഷിച്ച് വലിയ മാളുകളില്‍നിന്ന് സാധനം വാങ്ങുന്നത് തടയാന്‍ ഇതുമാത്രമാണ് പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പറയേണ്ട കാര്യം ജി.എസ്സ്.ടി കൗണ്‍സിലില്‍ പറയണം. പുറത്തുവന്ന് കയ്യടി മേടിക്കാന്‍ മേനി പറയുമ്പോള്‍ പണ്ടത്തെ കാലമല്ലെന്നും ഓര്‍ക്കണം. അവിടെ മിണ്ടിയില്ല കാരണം ടാക്‌സ് കിട്ടുന്നത് മുഴുവന്‍ വരട്ടെ എന്ന് ചിന്തിച്ചു. പണം മുഴുവനും കേരളത്തിനും തെറി മുഴുവനും കേന്ദ്രത്തിനും, ഇതാണ് മന്ത്രി ബാലഗോപാലിന്റെ കൗശലം. ജിഎസ്ടി കൗണ്‍സിലില്‍ ആരും എതിര്‍ത്തില്ലെന്ന കാര്യം കേന്ദ്ര ഫിനാന്‍സ് മിനിസ്റ്റര്‍ ചൂണ്ടി കാണിച്ചപ്പോള്‍ മന്ത്രി ബാലഗോപാലിന് മിണ്ടാട്ടം മുട്ടിയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന ഉത്കണ്ഠ അടിസ്ഥാനരഹിതമാണ്. ചില്ലറവില്‍പന നടത്തുന്ന സാധാരണ കച്ചവടക്കാരെ കുത്തുപാളയെടുപ്പിച്ച് വലിയ മാളുകളിലേക്കുള്ള പരക്കംപാച്ചില്‍ തടയാന്‍ ഇത് മാത്രമാണ് പോംവഴി. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരോടൊപ്പമാണ്. ചെറുകിട കച്ചവടക്കാര്‍ സാധനങ്ങള്‍ കടലാസ്സില്‍ പൊതിഞ്ഞ് കൊടുത്താല്‍ നികുതിയില്ല. ഗ്രാമങ്ങളിലെ കച്ചവടക്കാര്‍ക്ക് ക്രയവിക്രയം കൂടുന്നത് രാജ്യത്തിന് നല്ലതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..