Screegrab : Facebook Video
കൊല്ലം: വീടുവെച്ചു നല്‍കുമെന്ന് ഏഴാം ക്ലാസുകാരന്‍ അര്‍ജുന് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. സന്തോഷത്താല്‍ തുടികൊട്ടുന്ന ഹൃദയവും തിളങ്ങുന്ന കണ്ണുകളുമായി സമീപത്ത് നില്‍ക്കുന്ന അര്‍ജുനേയും മറ്റുള്ളവരേയും സാക്ഷിയാക്കി വീടിന്റെ തറകല്ലിടല്‍ കര്‍മം ഗണേഷ് കുമാർ നിർവഹിച്ചു.
എംഎല്‍എ ആദ്യം കാണാനെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടിരുന്ന അര്‍ജുന്‍ ഇന്ന് പക്ഷെ അത്യാഹ്‌ളാദത്തിലായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്ന വീടിന്റെ രേഖാചിത്രവും അദ്ദേഹം കാണിച്ചു. തന്റെ ആഗ്രഹമറിഞ്ഞ് വേണ്ടത് ചെയ്യുന്ന എംഎല്‍എയ്ക്ക് അര്‍ജുന്‍ ഉമ്മ നല്‍കി. താനൊരു നിമിത്തം മാത്രമാണെന്നും ഈ വീട് നിര്‍മിച്ചു നല്‍കുന്നത് താനല്ലെന്നും തന്നെ സ്‌നേഹിക്കുന്ന നാട്ടുകാരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അര്‍ജുന് നല്ലൊരു വീടുവെച്ചുനല്‍കാമെന്നും അവിടെ ഒരു മുറി അര്‍ജുന് പഠിക്കാനായി മാറ്റിവെക്കുമെന്നും പഠിക്കാനാവശ്യമായ മേശയും കസേരയും മറ്റെല്ലാ സാധനങ്ങളും വാങ്ങിത്തരുമെന്നും ഗണേഷ് കുമാര്‍ അര്‍ജുനെ കെട്ടിപ്പിടിച്ച് പറയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ തന്നെ ബന്ധപ്പെട്ടതായും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത പുതിയ വീഡിയോയില്‍ ഗണേഷ് കുമാര്‍ പറയുന്നുണ്ട്. ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്നു. അര്‍ജുനും അഞ്ജുവിനുമുള്ള സമ്മാനങ്ങള്‍ ബിന്ദു മേനോന്‍ കൈമാറി.
പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിന്റെ മകനാണ് അര്‍ജുന്‍. കമുകുംചേരിയില്‍ 'നവധാര'യുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്തംഗം സുനിത രാജേഷ് അര്‍ജുന്റെ കാര്യം ഗണേഷ് കുമാറിനോട് സൂചിപ്പിച്ചത്. പഠനത്തിലും മറ്റും മിടുക്കനായ കുട്ടിയാണെന്നും അര്‍ജുന് അമ്മ മാത്രമേയുള്ളുവെന്നും സുനിത രാജേഷ് അറിയിച്ചു. തുടര്‍ന്നായിരുന്നു ഗണേഷ് കുമാറിന്റെ ഇടപെടല്‍. എവിടംവരെ പഠിക്കണോ അവിടെവരെ പഠിക്കണമെന്നും താന്‍ പഠിപ്പിക്കുമെന്നും തന്റെ നാലാമത്തെ മകനെപ്പോലെ നോക്കുമെന്നും വീട് വെച്ച് നല്‍കുമെന്നും ഗണേഷ് കുമാര്‍ അന്ന് പറഞ്ഞിരുന്നു.
Content Highlights: K. B. Ganesh Kumar, keeps his word of building house to Arjun
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..