കോഴിക്കോട്: കോവിഡ് 19 പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമ തിയേറ്ററുകൾ ജനുവരി അഞ്ചുമുതൽ തുറന്നുപ്രവർത്തിക്കാം എന്ന് ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നായിരുന്നു തീരുമാനം. തിയേറ്റര്‍ തുറക്കുന്ന വിഷയം ഉന്നയിച്ച് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ തീരുമാനം വന്നതിനെക്കുറിച്ചാണ് ജോയ് മാത്യു പുതിയ പോസ്റ്റില്‍ കുറിച്ചത്.
വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരിൽ എൺപത് ശതമാനവും വോട്ട് ചെയ്യാനെത്തി.
എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം? എന്ന് ചോദിച്ചുകൊണ്ട് ജോയ് മാത്യു ഒരു ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയിരുന്നു. ഇതിന് പിറകേയാണ് തിയേറ്ററുകൾ തുറക്കാനുളള തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്.
പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും എന്ന് പറയുന്നത് ഇതാണെന്ന് മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ജോയ് മാത്യു പറഞ്ഞു. 'ഇത്രപെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല.ഇതാണ് പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും എന്ന് പറയുന്നത്?? ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ, ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി. അതിനുകിടക്കട്ടെ മുഖ്യമന്ത്രിക്കൊരു സല്യൂട്ട്.(പക്ഷെ കുട്ടിസഖാക്കൾ സമ്മതിച്ചു തരില്ല)' ജോയ് മാത്യു കുറിപ്പിൽ പറയുന്നു.
തിയേറ്റർ തുറക്കാത്തതിൽ പ്രതിഷേധിച്ച് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം ?
കോവിഡ് -19 എന്ന മഹാമാരിയെപ്പേടിച്ച് പൊതുയിടങ്ങൾ എല്ലാം കൊട്ടിയടച്ച കൂട്ടത്തിൽ സിനിമാശാലകളും അടച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവും ഇല്ലാത്തവരായി.ഇപ്പോൾ കാര്യങ്ങൾ നേരെയായിത്തുടങ്ങിയിരിക്കുന്നു.
വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരിൽ എൺപത് ശതമാനവും വോട്ട് ചെയ്യാനെത്തി.എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം?
തമിഴ്നാട്ടിലും കർണാടകയിലും തിയേറ്ററുകൾ തുറന്ന് പ്രദർശനങ്ങൾ ആരംഭിച്ചു എന്നാണറിയുന്നത്. കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാൻ കഴിയാതിരുന്ന ബാർ മുതലാളിമാർക്ക് അമിത വിലയിൽ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാൻ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റർ നടത്തിപ്പുകാരോട് കാണിച്ചുകൂടെ?
വിനോദ നികുതിയിനത്തിൽ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികൾ മറന്നുപോയോ ?
സിനിമാ സംഘടനകൾ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവർ അതിൽ ആരുമില്ലെന്നോ?
ഇനിയെങ്കിലും മനസ്സിലാക്കുക ബാർ ഉടമകളിൽ നിന്നാണ് പലതും പഠിക്കാനുള്ളത് .എങ്ങിനെയാണ് അവർ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി സംഘടിപ്പിച്ചത് ?ഇതെങ്ങിനെ സാധിച്ചെടുത്തു? ഇതിന്റെ ഗുട്ടൻസ് എന്താണ്?
ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ. അതോ ബാറിലിരുന്നാൽ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?
Content Highlights:Joy Mathew reacting over the decision to reopen theatre