ജോണി നെല്ലൂർ | Photo: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി
കൊച്ചി: കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത, ദേശീയതലത്തിൽ കർഷകർക്ക് വേണ്ടി ശബ്ദിക്കുന്ന സെക്യുലർ പാർട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് മുന്നോടിയായി പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അണിയറയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇപ്പോൾ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു.
'കേരളത്തിൽ കൃഷിക്കാർ നേരിടുന്ന പ്രശ്നം അതീവ ഗൗരവമുള്ളതാണ്. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലുള്ള റബ്ബർ കൃഷിക്കാർ റബ്ബറിന് വിലയില്ലാതെ കഷ്ടപ്പെടുന്നു. പലരും പട്ടിണിയിലാണ്. റബ്ബറിന് മുന്നൂറ് രൂപയെങ്കിലും വർധിപ്പിച്ചു തരണം. റബ്ബറിനെ ഇന്നും കാർഷിക ഉത്പന്നമായി പ്രഖ്യാപിച്ചിട്ടില്ല. നെല്ല്, നാളികേര വില അപര്യാപ്തമാണ്. കാർഷിക മേഖല തകർന്ന് കിടക്കുകയാണ്.' ജോണി നല്ലൂർ പറഞ്ഞു. രാജിയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം, യു.ഡി.എഫിൽ ഘടകകക്ഷികൾക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും നേതാക്കൾ ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്നും വിമർശിച്ചു.
ബി.ജെ.പിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യം ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആരോടും പ്രത്യേക മമതയോ പ്രത്യേക അടുപ്പമോ വിദ്വേഷമോ ഉണ്ടാകാത്ത ഒരു സെക്യുലർ പാർട്ടിയാണ് രൂപീകരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് ലഭിക്കുന്ന വിവരം. ബി.ജെ.പിയുമായി സഹകരിച്ചാവും പ്രവർത്തനങ്ങൾ എന്നാണ് ലഭിക്കുന്ന വിവരം. കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി പരിഗണിച്ചാണ് എന്‍.പി.പിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കം നടക്കുന്നത്.
മുന്‍ എം.എല്‍.എമാരായ ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു, വിക്ടർ ടി തോമസ് തുടങ്ങിയവരാകും എന്‍.പി.പിയുടെ തലപ്പത്തെന്നാണ് റിപ്പോര്‍ട്ട്. കാസ സംഘടന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. ജോസഫ് വിഭാഗത്തിലെ കൂടുതല്‍ അതൃപ്തരും പാര്‍ട്ടി വിടുമെന്നാണ് സൂചനകള്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനായിരുന്നു നിലവില്‍ ജോണി നെല്ലൂര്‍.
Content Highlights: johnny nellore press meet new political party announce
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..