ഇ.പി. ജയരാജൻ | Photo: Mathrubhumi, AP
തിരുവനന്തപുരം: ഇന്‍ഡിഗോയ്ക്കെതിരേ തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നാല്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് കണ്ണൂര്‍-തിരുവനന്തപുരം യാത്ര ട്രെയിനില്‍ തന്നെ ആക്കേണ്ടി വരുമോ. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി കയറില്ലെന്ന തീരുമാനത്തിലാണ് ഇ.പി. നിലവില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് മാത്രമാണ് തിരുവനന്തപുരം- കണ്ണൂര്‍ വിമാനസര്‍വീസ് ഉള്ളത്. മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ, നടന്നുപോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല എന്നാണ് ജയരാജന് രാവിലെ പറഞ്ഞത്.
തിരുവനന്തപുരം- കണ്ണൂര്‍ വിമാന സർവീസുകളില്‍ ആകെയുള്ള നാലെണ്ണത്തില്‍ മൂന്നും ഇന്‍ഡിഗോയാണ് നടത്തുന്നത്. ഒരു എയര്‍ ഇന്ത്യാ സര്‍വീസ് ഉണ്ടെങ്കിലും അത് നേരിട്ടല്ല. തിരുവനന്തപുരം-ഡല്‍ഹി വഴി കണ്ണൂരിലേക്കാണ്. ഇതിന് 14 മണിക്കൂര്‍ സമയമെടുക്കും. പുതിയ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ ജയരാജന്റെ ആകാശയാത്ര ആശങ്കയിലാകും. ഇന്റര്‍നാഷണല്‍ സര്‍വീസ് ആയാലും നാഷണല്‍ സര്‍വീസ് ആയാലും താനോ കുടുംബക്കാരോ ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്രചെയ്യില്ലെന്നും ജയരാജന് പറഞ്ഞിരുന്നു.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്നാണ് ജയരാജന്റെ നിലപാട്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്രചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്രചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇ.പി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന് വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..