പ്രതീകാത്മക ചിത്രം| Reuters
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ ഗുരുതര സാഹചര്യത്തെ ആരോഗ്യ അടിയന്തിരാവസ്ഥയായി പരിഗണിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജ്ജിതപ്പടുത്താന്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ).
അകലം പാലിക്കുക, മാസ്‌ക് ശരിയായ രീതിയില്‍ ഉപയോഗിക്കുക, കൈകള്‍ സോപ്പിട്ടു കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, തുടങ്ങി രോഗപ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ കര്‍ശന നടപടികളിലൂടെ നടപ്പാക്കി ജനങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇടുങ്ങിയ മുറികളില്‍ കൂടുതല്‍ സമയം ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ ഈ കാര്യങ്ങളില്‍ വന്നിട്ടുള്ള ഉപേക്ഷ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക മാത്രമാണ് സമ്പര്‍ക്കവ്യാപനം നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം. ദിനംപ്രതി ഒരു ലക്ഷം ടെസ്റ്റുകള്‍ എങ്കിലും ആവശ്യമാണ്. ടെസ്റ്റുകള്‍ കുറവായ ഈ ഘട്ടത്തില്‍ പോലും രോഗാതുരതയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളിലും നമ്മുടെ സംസ്ഥാനം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി കാണുന്നു.
ശക്തമായ സാമൂഹിക നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട്. ജോലി സ്ഥലത്ത് പോകാനും അവശ്യ സാധനങ്ങള്‍ വാങ്ങാനും മാത്രമേ വീടിന് പുറത്ത് ഇറങ്ങാവു. അല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.
ഓഫീസുകളിലും മറ്റു ജോലി സ്ഥലങ്ങളിലും ഹാജരാവുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരണം. കോവിഡ് നിയന്ത്രണത്തിന് ഐ.എം.എ. പോലെയുള്ള പ്രൊഫഷണല്‍ സംഘടനകളെ ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ശാസ്ത്രീയ അഭിപ്രായ സമന്വയത്തിലൂടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ ഏകോപനത്തിന്റെ അഭാവം സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നതിന് കാരണമായിട്ടുണ്ട് എന്ന് പറയേണ്ടി വരുമെന്നും ഐഎംഎ പ്രസ്താവനയിൽ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..