പ്രതീകാത്മക ചിത്രം
കല്പറ്റ: റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള നൂറുകോടിയോളം രൂപ വിലവരുന്ന റിസര്‍വ് മരങ്ങള്‍ മുറിച്ചുകടത്താന്‍ സാഹചര്യമൊരുക്കിയ ഉത്തരവിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു. 2020 ഒക്ടോബര്‍ 24-ന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മരംകൊള്ളയ്ക്കു സാഹചര്യമൊരുക്കുമെന്നു കാണിച്ച് ചില കളക്ടര്‍മാര്‍ വ്യക്തതയ്ക്കായി മേലധികാരികളെ സമീപിച്ചിരുന്നു. എന്നാല്‍, കൃത്യമായ ഉത്തരം കിട്ടിയില്ല.
സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം അനുവദിക്കുമ്പോള്‍ റിസര്‍വ് ചെയ്ത മരങ്ങളുടെ അവകാശം സര്‍ക്കാരിനു തന്നെയാണോ എന്നായിരുന്നു പ്രധാന സംശയം. റിസര്‍വ് മരങ്ങള്‍ അനധികൃതമായി മുറിച്ചതിനെത്തുടര്‍ന്ന് കെ.എല്‍.സി. നിയമപ്രകാരം മിക്ക ജില്ലകളിലും ധാരാളം കേസുകള്‍ നേരത്തേ നിലവിലുണ്ട്.
പട്ടയം അനുവദിക്കുന്ന സമയത്ത് ഈട്ടി, തേക്ക്, ചന്ദനം തുടങ്ങിയ 'രാജകീയ മരങ്ങളുടെ' വൃക്ഷവില ഈടാക്കാറില്ല. ഈ മരങ്ങള്‍ ഉത്തരവുപ്രകാരം വിട്ടുനല്‍കാമോ എന്നതിനെക്കുറിച്ചും വ്യക്തതയില്ലായിരുന്നു.
ഇത്തരം മരങ്ങള്‍ മുറിക്കാന്‍ ധാരാളം പേര്‍ അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് വ്യക്തതയ്ക്കായി കളക്ടര്‍മാര്‍ വകുപ്പുമേധാവികളെ സമീപിച്ചത്. വ്യാപകമായി പട്ടയത്തിലെ ഷെഡ്യൂള്‍പ്രകാരം റിസര്‍വ് ചെയ്ത മരങ്ങളും മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഉത്തരവ് റദ്ദുചെയ്തപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമ്മതിച്ചിരുന്നു.
•പ്രതികള്‍ക്കുവേണ്ടിയും ഉന്നത ഇടപെടല്‍
അഞ്ചു ജില്ലകളില്‍നിന്ന് ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയെങ്കിലും വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്ന് കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ നടപടിയുണ്ടായതും മരങ്ങള്‍ പിടിച്ചെടുക്കാനായതും. 15 കോടിയോളം രൂപ വിലവരുന്ന മരത്തടി പിടികൂടിയ സംഭവത്തില്‍ വ്യാപാരികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന പ്രതികളായി 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തങ്ങളുടെ ഭൂമിയില്‍നിന്ന് മരം മുറിക്കാന്‍ മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറില്‍നിന്നും കളക്ടറില്‍നിന്നും അനുമതി കിട്ടാതായപ്പോള്‍ പ്രതികള്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സമീപിച്ചു. അപേക്ഷയില്‍ അദ്ദേഹം എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമല്ല. മരംകൊള്ളക്കേസില്‍ പ്രതികളായവര്‍ക്കുവേണ്ടി ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന വിവരങ്ങള്‍കൂടി പുറത്തുവരുമ്പോഴാണ്, വിവാദ ഉത്തരവിനു പിന്നിലെ ഗൂഢാലോചന ചര്‍ച്ചയാവുന്നത്.
Content Highlight: Illegal tree felling Wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..