അലി അക്ബർ | ഫോട്ടോ:Facebook.com|aliakbardirector
കൊച്ചി: ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചു എന്നതുകൊണ്ട് പാര്‍ട്ടി വിടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. താന്‍ പിടിച്ച താമര പറിച്ചുമാറ്റാന്‍ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പെരുംനുണകളാണ് എന്നെ കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത് സത്യമാണ്. ബിജെപിയുടെ ഒരു സാധാരണ മെമ്പറായി, സംഘിയായി തുടരും. അതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട. അലി അക്ബര്‍ ബിജെപി വിട്ടുപോയെന്ന് ചിലര്‍ പറയുന്നുണ്ട്. അതൊരിക്കലുമുണ്ടാകില്ല. സംഘിയായി തുടരുന്നതില്‍ സന്തോഷം കണ്ടെത്തുന്നവനാണ് ഞാന്‍' അലി അക്ബര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ നിലപാട് വ്യക്തമാക്കി.
നസീറിനെ സംബന്ധിച്ചുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണ്. തന്നെ പോലെ അഞ്ചോ ആറോ വര്‍ഷം മുമ്പ് പാര്‍ട്ടിയിലെത്തിയ ആളല്ല നസീര്‍. പാര്‍ട്ടിയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതിന് മുമ്പ് ബിജെപിയിലെത്തിയ ഒരു മുസ്ലിം യുവാവാണ്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുണ്ട് നസീറിന്. ഒരു കമ്മിറ്റിയുടെ അംഗമായി കൊണ്ട് നസീറിന്റെ വിഷമത്തെ കുറിച്ച് സംസാരിക്കാനാകില്ല. സ്വതന്ത്രമായ അഭിപ്രായം പറയുന്നതിന് വേണ്ടിയാണ് സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചതെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു നേതാവിനോടും ദേഷ്യവും വൈരാഗ്യവുമില്ല. ഏത് പക്ഷക്കാരനാണെന്ന് തനിക്കറിയില്ല. രാഷ്ട്രീയത്തിന്റെ ഉള്ളുകളിലേക്ക് പോകാത്ത കലാകാരനാണ് താന്‍. അപ്പപ്പോള്‍ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കും. ഏതെങ്കിലും ഒരു പക്ഷത്തോട് അടുപ്പമോ വെറുപ്പോ ഇല്ല. എന്നാല്‍ ഇത് നന്നായി പ്രവര്‍ത്തിക്കണമെന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകനാണ് താന്‍. ഒരു ശക്തിക്കും തന്നെ താമരയില്‍ നിന്ന് അകറ്റാനാവില്ല.
ആരൊക്കെയാണ് പുതിയ കമ്മിറ്റിയിലെന്ന് എനിക്ക് നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ നിന്ന് അഭിപ്രായം പറയാതിരിക്കാനാകില്ല.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായിട്ടില്ല എന്ന ബോധ്യമുണ്ട്. ഉത്തരവാദിത്തം നിറവേറ്റാന്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്ഥാനം രാജിവെച്ചതെന്നും അലി അക്ബര്‍ വ്യക്തമാക്കി.
ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.നസീറിനെ പുറത്താക്കിയതടക്കം ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നും. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..