ഹരിനാരായണൻ, നാരായണൻ നമ്പൂതിരിയെയും ഹരിനാരായണനെയും രക്ഷാപ്രവർത്തകർ പുറത്തെടുത്ത ഭാഗം. കട്ടിലിന്റെയും ദിവാൻകോട്ടിന്റെയും കാലുകൾ മുറിച്ചുമാറ്റിയ ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്
പെരുമ്പാവൂര്‍: കീഴില്ലത്ത് വീടിടിഞ്ഞുവീണ സംഭവത്തില്‍ ജീവന് കൈയില്‍ പിടിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഭിത്തിയുടെ ഒരു ഭാഗം പൊളിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. തറയും മേല്‍ത്തട്ടും തമ്മില്‍ മൂന്നടി ഉയരമുള്ള ഭാഗത്ത് കട്ടിലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു 87 - കാരനായ നാരായണന് നമ്പൂതിരി. കട്ടിലില്‍നിന്ന് എഴുന്നേല്ക്കാന് കഴിയാത്ത സ്ഥിതിയായിരുന്നു. ദേഹമാസകലം മണ്ണും പൊടിയും. മുകളിലെ സ്ലാബ് ജെ.സി.ബി. ഉപയോഗിച്ച് താങ്ങിനിര്‍ത്തിയാണ് അഗ്നിരക്ഷാ സേനാംഗം മുറിക്കുള്ളില്‍ പ്രവേശിച്ചത്. കട്ടിലിന്റെ കാലുകള്‍ മുറിച്ച് നാരായണന് നമ്പൂതിരിയെ പുറത്തെടുക്കുമ്പോള്‍ അര്‍ധ ബോധാവസ്ഥയിലായിരുന്നു. പരിക്കുകള്‍ ഗുരുതരമായിരുന്നില്ല.
അര മണിക്കൂറിനു ശേഷമാണ് അതേ മുറിയില്‍ ദിവാന്‍കോട്ടില്‍ തല കുമ്പിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയ ഹരിനാരായണനെ പുറത്തെടുക്കാനായത്. രാവിലെ ഉണര്‍ന്ന് അടുത്ത മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് അപകടത്തിന് തൊട്ടുമുന്‍പായി മുത്തച്ഛന്റെ മുറിക്കുള്ളിലേക്ക് കയറിയതാണ് ഹരിനാരായണന്. ജീവന്റെ തുടിപ്പുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. തറനിരപ്പിനു മുകളിലായി വീണുകിടന്ന താഴത്തെ നിലയുടെ ചെരിച്ചുപണിത സണ്‍ഷേഡും ഭിത്തിയും പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
ഇരുനില വീട് ഒരുനിലയായി.....
പെരുമ്പാവൂര്‍: ''ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുനില വീടിരുന്ന സ്ഥലത്ത് ഒരുനില മാത്രം. നിറയെ പൊടിയും പുകയും...'' രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരില്‍ ഒരാളായ സമീപവാസി എബി പറയുന്നു. മുന്‍പ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള എബിയുടെയും സുഹൃത്തുക്കളുടെയും ചടുലമായ നീക്കങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടിയത്. നിമിഷങ്ങള്‍ക്കകം മൂന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തി. വീടിന്റെ പിന്‍ഭാഗത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴിയുണ്ടാക്കി. അപ്പോഴേയ്ക്കും അഗ്നിരക്ഷാ സേനയും പോലീസുമെത്തി. ചെരിഞ്ഞുകൊണ്ടിരുന്ന വീടിന്റെ ഭിത്തി രണ്ട് ജെ.സി.ബി.കള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തി, മറ്റൊരു ജെ.സി.ബി. ഉപയോഗിച്ച് വീടിന്റെ ഭിത്തി പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് വഴിയുണ്ടാക്കിയത്. എബി, സുഹൃത്തുക്കളായ എല്‍ദോ പീറ്റര്‍, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പെരുമ്പാവൂര്‍ അഗ്നിരക്ഷാ സേനയിലെ അസി. സ്റ്റേഷന് ഓഫീസര്‍ പി.എന്‍. സുബ്രഹ്മണ്യന്, പി.സി. ജോഷി, പി.ആര്. അജേഷ്, ഒ.എ. അജിത്, സിജാസ്, ഉമേഷ്, പി.എസ്. സാന്‍, ഷിബു ക്രിസ്റ്റഫര്‍, മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
വീടിന്റെ ഭിത്തി നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു. തലേന്ന് കനത്ത മഴയും മിന്നലും ഉണ്ടായിരുന്നു. മിന്നലില്‍ വീടിന് ആഘാതമേറ്റിരുന്നതായും സംശയിക്കുന്നുണ്ട്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ്, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
കീഴില്ലത്ത് ഇരുനില വീടിടിഞ്ഞ് പതിമൂന്നുകാരന് മരിച്ചു
പെരുമ്പാവൂര്‍: കീഴില്ലത്തിനടുത്ത് ഇരുനില വീടിന്റെ ഭിത്തിയിടിഞ്ഞു വീണ് 13 വയസ്സുകാരന് മരിച്ചു. സൗത്ത് പരത്തുവയല്പ്പടി കാവില്‍തോട്ടം ഇല്ലത്ത് ഈശ്വരന് നമ്പൂതിരിയുടെ മകന് ഹരിനാരായണന് ആണ് മരിച്ചത്. വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ 6.40-നായിരുന്നു സംഭവം. താഴത്തെ നിലയിലെ മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന ഈശ്വരന് നമ്പൂതിരിയുടെ അച്ഛന് നാരായണന് നമ്പൂതിരി (87) നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുനിലകളുള്ള ചെറിയ കോണ്‍ക്രീറ്റ് വീടിന്റെ താഴത്തെ നിലയുടെ ഭിത്തി പൂര്‍ണമായി ഇടിഞ്ഞ് സണ്‍ഷേഡ് തറയില്‍ തട്ടിയ നിലയിലാണ്. ഈശ്വരന് നമ്പൂതിരി (55), ഭാര്യ സിന്ധു (50), മക്കള്‍ ദേവിക (18), പാര്‍വതി (16) എന്നിവര്‍ ഈ സമയത്ത് വീടിന് പുറത്തായതിനാല്‍ രക്ഷപ്പെട്ടു.
ശബ്ദംകേട്ട് മകള്‍ ദേവിക മുകളിലത്തെ നിലയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടനെയാണ് വീട് ഇടിഞ്ഞുവീണത്. ഈശ്വരന് നമ്പൂതിരിയുടെ ഇളയ സഹോദരന്, വളയന്‍ചിറങ്ങര കുന്നത്തുശ്ശേരി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ നാരായണന് നമ്പൂതിരി (45) പുലര്‍ച്ചെ ക്ഷേത്രത്തില്‍ ജോലിക്കായി പോയിരുന്നു. ഇദ്ദേഹമുള്‍പ്പെടെ ഏഴ് പേരാണ് കുടുംബാംഗങ്ങള്‍.
തലയ്ക്ക് പരിക്കോടെ ദിവാന്‍കോട്ടില്‍ ബോധരഹിതനായി ഇരിക്കുന്ന നിലയിലായിരുന്നു ഹരിനാരായണന്. ദിവാന്കോട്ടിന്റെ കാലുമുറിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപവാസികളും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി, ജെ.സി.ബി. ഉപയോഗിച്ച് വീടിന്റെ ഭിത്തി പൊളിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
100 കൊല്ലത്തോളം പഴക്കമുള്ള ഇല്ലത്തിനു സമീപം 10 കൊല്ലം മുന്‍പാണ് കോണ്‍ക്രീറ്റ് വീട് പണിതത്. ഇരു നിലകളിലായി 1000 ചതുരശ്ര അടി മാത്രമുള്ള വീടിനു മുകളില്‍ ഷീറ്റ് മേഞ്ഞിരുന്നു. ഈര്‍പ്പം മൂലം ഭിത്തിക്കുണ്ടായ ബലക്ഷയമാണ് അപകട കാരണമെന്നാണ് നിഗമനം.
ടൊയ്ലെറ്റിന്റെ ഭാഗത്തു നിന്ന് വെള്ളം ചോര്‍ന്ന് ഭിത്തിക്ക് നനവുണ്ടായിരുന്നതായി അഗ്നിരക്ഷാ സേന അറിയിച്ചു. ഹരിനാരായണന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..