മോദിയുടെ പ്രഭാവമോ? കഠിനാധ്വാനത്തിനുള്ള ഫലമോ? അതോ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ അനുഭവസാക്ഷ്യമോ? കാരണങ്ങള്‍ പലതു നിരത്താമെങ്കില് ഫലത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ഈ തിരഞ്ഞെടുപ്പിന്റെ മാന്‍ ഓഫ് ദി മാച്ച് ബി.ജെ.പി. തന്നെ. ബീഫും ദാദ്രിയും ദളിത് കൊലയും അസഹിഷ്ണതയുമെല്ലാം പ്രാദേശിക വികസന വിഷയങ്ങളെ വിഴുങ്ങിയ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി.ജെ.പി. സ്വന്തമാക്കിയത്.
അഞ്ചാണ്ട് മുന്‍പ് കാസര്‍ക്കോട്ടെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണവും പാലക്കാട് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ബഹുമതിയും തിരുവനന്തപുരത്ത് ആറ് കൗണ്‍സിലര്‍മാരും മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇന്ന് ഭരിക്കാന്‍ ഒരുങ്ങുന്നത് 16 ഗ്രാമപഞ്ചായത്തുകളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറില്‍ നിന്ന് 34ലേയ്ക്ക് ചരിത്രക്കുതിപ്പ് നടത്തി. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റില്ലാതിരുന്ന കോഴിക്കോട്ട് ഇക്കുറി ഏഴും കൊല്ലത്ത് അഞ്ചും അംഗങ്ങളാണ് ബി.ജെ.പി.ക്കുള്ളത്. ഒരംഗം മാത്രമുണ്ടായിരുന്ന തൃശൂരില്‍ ഇത്തവണ ആറ് സീറ്റായി. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ ഭരണം ഇക്കുറി ബി.ജെ.പിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പല മുനിസിപ്പാലികളിലും ഒട്ടേറെ ഗ്രാമപഞ്ചായത്തുകളിലും ഭരണം തൃശങ്കുവിലായതിന്റെ കാരണവും ബി.ജെ.പി.യുടെ ഈ കുതിപ്പ് തന്നെ. മൊത്തം 807 ഗ്രാമപഞ്ചായത്തംഗങ്ങളും 236 മുനിസിപ്പല്‍ അംഗങ്ങളും 51 കോര്പ്പറേഷന് കൗണ്‍സിലര്‍മാരും 28 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും മൂന്ന് ജില്ലാ പഞ്ചായത്തംഗങ്ങളുമാണ് പാര്‍ട്ടിക്കുള്ളത്.
കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ് ബി.ജെ.പിക്ക് കാര്യമായ കുതിപ്പുണ്ടാക്കാന്‍ കഴിയാതിരുന്നത്. പുതിയതായി രൂപവത്കരിച്ച കണ്ണൂരിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, മലപ്പുറം ജില്ലയിലേത് ഉള്‍പ്പടെ നിരവധി മുനിസിപ്പാലികളിലും ഗ്രാമപഞ്ചായത്തുകളിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നേതൃത്വത്തില്‍ ആശ്വാസം നല്കുന്ന കാര്യമാണ്.
പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും കൊടുങ്ങല്ലൂര്‍, കാസര്‍ക്കോട്, ആലപ്പുഴയിലെ മാവേലിക്കര, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി മുനിസിപ്പാലികളിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയുമായതും ചരിത്രനേട്ടങ്ങളാണ്.. ഇതില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ച മുനിസിപ്പാലിറ്റികളായിരുന്നു പാലക്കാടും കൊടുങ്ങല്ലൂരും.
ഒന്നില്‍ കൂടുതല്‍ അംഗങ്ങളുമായി തലശ്ശേരി, തൃശൂരിലെ കുന്നംകുളം, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്നീ മുനിസിപ്പാലിറ്റികളിലെ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് പാര്‍ട്ടി ഇക്കുറി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങട്, നെയ്യാറ്റിന്‍കര, വര്‍ക്കല, കൊല്ലം ജില്ലയിലെ പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, തിരുവല്ല, ആലപ്പുഴയിലെ കായങ്കുളം, ചേങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാല, ഇടുക്കിയിലെ തൊടുപുഴ, എറണാകുളത്തെ മൂവാറ്റുപുഴ, ആലുവ, ഏലൂര്‍, പെരുമ്പാവൂര്‍, പിറവം, പാലക്കാട്ടെ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചേര്‍പ്പുളശ്ശേരി, മലപ്പുറത്തെ ലീഗ് കോട്ടകളായ പൊന്നാനി, കോട്ടക്കല്‍ മുനിസിപ്പാലിറ്റകളില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല, ശക്തമായ സാന്നിധ്യമാവാനും പാര്‍ട്ടിക്ക് കഴിഞ്ഞു. കോഴിക്കോട് വടകരയില്‍ ആദ്യമായി രണ്ടംഗങ്ങളെ ജയിപ്പിക്കാനായത് വലിയ നേട്ടമായി. ജില്ലയിലെ തന്നെ പുതിയ മുനിസിപ്പാലിറ്റികളായ ഫറോക്കിലും മുക്കത്തും അക്കൗണ്ട് തുറന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലും ആദ്യമായി ജയിക്കാനായി. ചെങ്കോട്ടകളായ കണ്ണൂരിലെ ഇരിട്ടിയിലും പാനൂരും ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ ജയിപ്പിച്ച് കരുത്തറിയിക്കുകയും ചെയ്തു.
കാസര്‍ക്കോട് ജില്ലയിലാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ നേടിയത്. അഞ്ച് പഞ്ചായത്തുകളാണ് ഇക്കുറി അവിടെ പാര്‍ട്ടി ഭരിക്കുക. ബദിയഡുക്ക, ബേളൂര്‍, കാറഡുക്ക, മധുര്, പപൈവളിഗെ പഞ്ചായത്തുകളിലാണ് ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തിരുവനന്തപുരം ജില്ലയില്‍ നാലു പഞ്ചായത്തുകളിലാണ് പാര്‍ട്ടി ആദ്യമായി ഭരണം നേടിയത്. പത്തനംതിട്ട ജില്ലയിലും നാല് പഞ്ചായത്തുകളില്‍ പാര്‍ട്ടി ഭരണം നേടി. കുളനട, കുറ്റൂഅ, നെടുംപുറം, പന്തളം തെക്കേക്കര പഞ്ചായത്തുകളിലാണ് ഇക്കുറി താമര വിരിഞ്ഞത്. തൃശൂരില്‍ രണ്ട് പഞ്ചായത്തില്‍ ഇക്കുറി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പാവറട്ടി, ആവിനിശ്ശേരി പഞ്ചായത്തുകളാണിവ. പാലക്കാട്ടെ എരുത്തേംപതി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണ്.