ഫയൽചിത്രം | ഫോട്ടോ: സി.ബിജു/മാതൃഭൂമി
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസിന് ഹിജാബും സ്‌കാര്‍ഫും ഫുള്‍സ്ലീവ് വസ്ത്രവും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഹിജാബും സ്‌കാര്‍ഫും ഫുള്‍സ്ലീവ് വസ്ത്രവും സ്റ്റുഡന്റ് പോലീസിന്റെ ഭാഗമാക്കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. ഭരണഘടനാപരമായി ഇത്തരം സേനകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അനുവാദമുണ്ട്. സ്റ്റുഡന്റ് പോലീസ് സേനയില്‍ ചേരണമെന്നത് നിര്‍ബന്ധമുള്ള കാര്യവുമല്ല. മതപരമായ വേഷങ്ങള്‍ സേനയുടെ ഭാഗമാക്കിയാല്‍ അത് സേനയുടെ മതേതരത്വത്തെ ബാധിക്കും. മാത്രമല്ല, മറ്റുസേനകളിലും ഇതേ ആവശ്യങ്ങള്‍ ഉയരുമെന്നും ഈ സാഹചര്യത്തില്‍ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് കുറ്റ്യാടി ജി.എച്ച്.എസിലെ ഒരു വിദ്യാര്‍ഥിനിയാണ് സ്റ്റുഡന്റ് പോലീസിന് ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് സേനയില്‍ ചേരുകയും ഹിജാബും ഫുള്‍സ്ലീവ് വസ്ത്രവും ധരിച്ച് പരേഡിനെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സേനയുടെ ചുമതലയുള്ള അധ്യാപകന്‍ ഈ വസ്ത്രധാരണം വിലക്കി. തുടര്‍ന്നാണ് വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥിനിയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് സ്റ്റുഡന്റ് പോലീസിന് മതപരമായ വസ്ത്രം ധരിക്കാമോ എന്ന് സര്‍ക്കാരിനോട് ചോദിച്ചത്. വിഷയത്തില്‍ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Hijab and scarf can't allow to Student Police Cadets-Home department issued order
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..