പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഹൈസ്‌കൂൾ അധ്യാപകനെ ഹയർസെക്കൻഡറി പ്രിൻസിപ്പലാക്കാൻ ഗസറ്റഡ് അധ്യാപികയെ സർവീസിൽനിന്ന് തരംതാഴ്ത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു. രാഷ്ട്രീയതാത്പര്യമാണ് ഉത്തരവിനു പിന്നിലെന്നാണ് ആക്ഷേപം. കേരള വിദ്യാഭ്യാസ ചട്ടംലംഘിച്ചുള്ള ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് അധ്യാപക സംഘടനകൾ അറിയിച്ചു.
കണ്ണൂർ മാതമംഗലം സി.പി.എൻ.എസ്. ഗവ. എച്ച്.എസ്.എസ്. സ്‌കൂളിലെ സോഷ്യോളജി വിഭാഗം സീനിയർ അധ്യാപിക നിഷ ലൂക്കോസിനെയാണ് ജൂനിയറായി തരംതാഴ്ത്തി വ്യാഴാഴ്ച ഉത്തരവിറങ്ങിയത്. തുടർന്ന്, ഇവരെ മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിലേക്കു സ്ഥലംമാറ്റി.
ഹൈസ്‌കൂളിലെ സോഷ്യോളജി അധ്യാപകനായ പി. രവീന്ദ്രന് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകാനാണ് ഉത്തരവ്. ഇതുവരെ ഡെപ്യൂട്ടേഷനിലായിരുന്നു പി. രവീന്ദ്രൻ. നിശ്ചിത വിഷയത്തിലുള്ള ഒരു അധ്യാപകൻ പ്രിൻസിപ്പലായി നിയമിക്കപ്പെടണമെങ്കിൽ അതേവിഷയത്തിലുള്ള തസ്തികയിൽ ഒഴിവുവേണമെന്നാണ് വ്യവസ്ഥ. ഒഴിവില്ലാത്തതിനാൽ എച്ച്.എസ്.എസ്.ടി. സോഷ്യോളജി അധ്യാപികയായ നിഷ ലൂക്കോസിനെ ജൂനിയറായി തരംതാഴ്ത്തി സ്ഥലംമാറ്റുകയായിരുന്നു.
പ്രിൻസിപ്പൽ തസ്തികയിൽ നിയമനം ലഭിച്ചവരെയെല്ലാം ഉൾക്കൊള്ളുന്നതിലേക്കാണ് ഈനടപടിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം. ഗസറ്റ് വിജ്ഞാപനം വഴി സർക്കാർ സ്ഥാനക്കയറ്റം നൽകിയ അധ്യാപികയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിലൂടെ തരംതാഴ്ത്തുന്നതു നിയമവിധേയമല്ലെന്ന് കെ.എച്ച്.എസ്.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ പറഞ്ഞു.
പ്രിൻസിപ്പൽമാരാകാൻ ഹയർസെക്കൻഡറി അധ്യാപകർ തന്നെയുണ്ടെന്നിരിക്കേ സ്‌കൂൾ ഹെഡ്മാസ്റ്റർക്കുള്ള ക്വാട്ട ഒഴിവാക്കണമെന്ന് 2018 -ൽ ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ടെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ചൂണ്ടിക്കാട്ടി.
Content Highlights: High school teacher principal demotion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..